പ്രിയദർശനം



പ്രിയദർശനം 

പാഠസന്ദർഭം

കുമാരനാശാന്റെ നളിനി എന്ന ഖണ്ഡകാവ്യത്തിലെ ഒരു ഭാഗമാണിത്. കളിക്കുട്ടുകാരായി സ്നേഹം പങ്കുവെച്ചു നടന്നവരായിരുന്നു നളിനിയും ദിവാകരനും. പക്ഷെ യുവാവായതോടെ ദിവാകരൻ സന്ന്യാസം സ്വീകരിച്ച് നാടുവിട്ടു. ഇതറിഞ്ഞ നളിനി ദിവാകരനെ അന്വേഷിച്ചു പുറപ്പെടുന്നു. വർഷങ്ങൾക്കു ശേഷം ദിവാകരനെ ഹിമാലയത്തിൽ വെച്ചു കണ്ടുമുട്ടുന്നു, സൂരണകൾ പങ്കുവെയ്ക്കുന്നു.

 

പാഠഭാഗത്തിന്റെ ആശയം

എന്റെ കഷ്ടകാലം കഴിഞ്ഞിരിക്കുന്നു. ഭാഗ്യം ആൾരൂപമെടുത്തുവന്ന പോലെ അങ്ങയെ കാണാൻ കഴിഞ്ഞല്ലോ. അങ്ങേയ്ക്ക് പണ്ടേ ഇഷ്ടമായിരുന്ന നളിനിയാണ് ഞാൻ.  മരിക്കുന്നതിനു മുമ്പ് ഒരുനാൾ അങ്ങയെ കാണാൻ കഴിയുമെന്ന് ആഗ്രഹിച്ചു ഞാനിവിടെ കരഞ്ഞു കഴിയുകയായിരുന്നു. പ്രാർത്ഥിക്കുന്നവരുടെ ആഗ്രഹം ഒരിക്കൽ ഈശ്വരൻ സാധിച്ചു കൊടുക്കുമല്ലോ.

അങ്ങ് സന്യാസിയായതറിഞ്ഞിട്ടും അങ്ങയെ മാത്രം ഓർത്ത് തപസ്സിരിക്കുകയായിരുന്നു ഞാൻ. അങ്ങ് എന്നെ ഓർത്താലും ഓർത്തില്ലെങ്കിലും അങ്ങയെ കാണാൻ കഴിഞ്ഞതിൽ ഞാൻ ധന്യയാണ്.

ഇത്രയും പറഞ്ഞു ദു:ഖം സഹിക്കാനാവാതെ തൊണ്ടയിടറി ഒരക്ഷരം പറയാനാവാതെ അവൾ നിന്നു. വേർപിരിഞ്ഞുപോയ ഭാവശാലികൾ (സ്നേഹമുള്ളവർ) വീണ്ടും കണ്ടുമുട്ടുമ്പോൾ സന്തോഷം നാം പറഞ്ഞറിയിക്കുന്നതിലും തീവ്രമായിരിക്കും. എന്തു പറയണമെന്നറിയാത്ത അവസ്ഥയും വന്നുചേരും.

പ്രഭാതത്തിൽ മഞ്ഞിൻ കണങ്ങളിറ്റു വീഴുന്നതും പൂർണശോഭയോടെ വിരിഞ്ഞുനിൽക്കുന്നതുമായ പനിനീർപൂ പോലെയിരിക്കുന്ന അവളുടെ മുഖത്തേക്ക് ധീരനായ യതി നോക്കി നിൽക്കവേ ആരാണതെന്ന് അ്ദേഹം  പെട്ടെന്ന് തിരിച്ചറിഞ്ഞു. വലിയ കൗതുകത്തോടെ പഴയ കാര്യങ്ങൾ ഓർക്കുകയും ചെയ്തു. മനോഹരമായ കുട്ടിക്കാലത്തിന്റെ കഥയ്ക്ക് യോജിച്ച വാക്കുകൾ തന്നെ കനിവോടെ പറഞ്ഞു.

സുപരിചിതമായ നിന്റെ പേരും, മധുരമായ നിന്റെ ശബ്ദവും, നിന്റെ രൂപവും, ദൂരത്തുള്ള നിന്റെ വീടും എല്ലാം എന്റെ ഓർമ്മയിൽ വരുന്നു. കണ്ടയുടനെ തിരിച്ചറിയാത്തതിൽ ദു:ഖിക്കേണ്ടതില്ല. അതോർത്ത് കരയുകയും വേണ്ട. പണ്ട് നീയൊരു ഇളം കുരുന്നായിരുന്നു. ഇന്ന് നീയൊരു വല്ലിയായി മാറിയല്ലോ. - എന്നിൽ നിന്നെന്തെങ്കിലും അപ്രിയം ഉണ്ടായാൽ നീ നിന്നു കരയും. നിന്റെ പ്രണയചാപല്യത്തെ ഞാനന്നും ഇന്നും ഒരുപോലെയാണ് കാണുന്നത്.

-അതൊക്കെ പോട്ടെ. നമ്മുടെ പ്രായവും കാര്യങ്ങളും മാറി. അറിവും വർദ്ധിച്ചു. അതെല്ലാം പോകട്ടെ, നീയെന്തിനാണ് ഇവിടെ വന്നുകൂടിയത്? ഉത്തരം പറഞ്ഞാലും ഇല്ലെങ്കിലും വന്നകാരണം കേൾക്കുന്നത് എന്നെ സംബന്ധിച്ച് വെറുതെയാണല്ലോ. എന്തോ കാര്യത്തിനായി നീ പുറപ്പെട്ടു. സ്വകർമ്മങ്ങളാൽ നയിക്കപ്പെടുന്ന ശരീരികൾ (ജീവികൾ) ഏത് മാർഗ്ഗവും സ്വീകരിക്കുമല്ലോ. എന്തോ ഉപകാരത്തിനായി എന്നെ നീ ഓർത്തു. അതെന്താണെന്ന് പറഞ്ഞാലും. മറ്റുള്ളവർക്ക് ഉപകരിക്കുന്ന വിധത്തിൽ നൽകി സ്വന്തം ജീവിതം ധന്യമാക്കുന്നവരാണ് അറിവുള്ളവർ.

 

ഒരു മാർക്കിനുള്ള ചോദ്യോത്തരങ്ങൾ

ചോദ്യം 1.

നളിനി എന്ന കാവ്യത്തിന് ആശാൻ നൽകിയ മറ്റൊരു

പേരെന്താണ്?

ഉത്തരം

"ഒരു സ്നേഹം"

 

ചോദ്യം 2.

പോട്ടായത് എന്നത് പിരിച്ചെഴുതുമ്പോൾ കിട്ടുന്ന രൂപം എന്ത്?

ഉത്തരം:

പോട്ടെ + ആയത്

 

ചോദ്യം 3.

ആശയഗംഭീരൻ, ഉജ്ജ്വല ശബ്ദാഢ്യൻശബ്ദസൗകുമാര്യൻ

എന്നീ വിശേഷണങ്ങളിൽ കുമാരനാശാന് യോജിച്ചത് ഏത്?

ഉത്തരം :

ആശയഗംഭീരൻ

 

ചോദ്യം 4.

കഷ്ടകാലമഖിലം കഴിഞ്ഞു *ഹാ!*

ഹാ എന്ന ശബ്ദത്തിൽ തെളിയുന്ന ഭാവമെന്താണ്?

ദിവാകരനെ കണ്ടതിലുള്ള നിരാശ

ദിവാകരനെ കണ്ടതിലുള്ള സന്തോഷം

ദിവാകരനെ കുറിച്ചുള്ള ആകാംക്ഷ

ദിവാകരനെ കാണാനുള്ള തിടുക്കം

 

ഉത്തരം :

ദിവാകരനെ കണ്ടതിലുള്ള സന്തോഷം

 

ചോദ്യം 5.

ധന്യയായ്- ആര്? എന്തുകൊണ്ട്?

ഉത്തരം :

നളിനി ദിവാകര ദർശനത്താൽ ധന്യയായി.

 

ചോദ്യം 6.

"പ്രാണനോടുമൊരുനാൾ ഭവൽപദം കാണുവാൻ

ചിരമഹോ! കൊതിച്ചു ഞാൻ

കേണുവാണിവിടെ;യേകുമർത്ഥിയാം

പ്രാണിതൻ പ്രിയമൊരിക്കലീശ്വരൻ" -

അർത്ഥി എന്ന പദംകൊണ്ട് ഉദ്ദേശിക്കുന്നതാരെയാണ്.

 

ഉത്തരം :

നളിനിയെ

 

രണ്ടു മാർക്കിനുള്ള ചോദ്യോത്തരങ്ങൾ

ചോദ്യം 7.

"പണ്ടുനിന്നെയൊരിളം കുരുന്നതായി

കണ്ടു ഞാൻ, സപദി വല്ലിയായി നീ'

ഇളം കുരുന്ന്, വല്ലിയായി എന്നീ പദങ്ങൾ നൽകുന്ന അർത്ഥസാധ്യതകൾ എന്തെല്ലാം? രണ്ടെണ്ണം കുറിക്കുക.

 

ഉത്തരം :

കുരുന്നു ചെടി വളരെ വേഗം വളർന്ന് വല്ലിയായി മാറി.  നളിനി പഴയതുപോലെ ചെറിയ കുട്ടിയല്ല.  അതിനാൽ തിരിച്ചറിയുക പ്രയാസമാണ്. പക്വതയുള്ള സ്ത്രീയായതിനാൽ തീരുമാനങ്ങൾ ആലോചിച്ചെടുക്കാൻ കഴിയും.

 

ചോദ്യം 8.

"രാഗങ്ങളോരോന്നേ ഗോകുലനായകൻ

മേളം കലർന്നങ്ങു പാടുന്നേരം

വൃന്ദാവനം തന്നിലുള്ളാരു ജീവികൾ

നന്ദിച്ചുനിന്നുതേ മന്ദം മന്ദം."

(-കൃഷ്ണഗാഥ - ചെറുശ്ശേരി)

 

"തോളത്തു ഘനംതൂങ്ങും വണ്ടിതൻ തണ്ടും പേറി

കാളകൾ മന്ദം മന്ദമിഴ നീങ്ങിടുമ്പോൾ

മറ്റൊരു വണ്ടിക്കാള മാനുഷാകാരം പൂണ്ടി-

ട്ടറ്റത്തു വണ്ടിക്കയ്യിലിരിപ്പു

കൂനിക്കൂടി."

(-കാളകൾ - പി.ഭാസ്കരൻ)

 

"പ്രാണനോടുമൊരുനാൾ ഭവൽപദം

കാണുവാൻ ചിരമഹോ! കൊതിച്ചു ഞാൻ

 കേണുവാണിവിടെ; യേകുമർത്ഥിയാം

 പ്രാണിതൻ പ്രിയമൊരിക്കലീശ്വരൻ.

(-നളിനി - കുമാരനാശാൻ)

 

വരികൾ ഒരേ താളത്തിൽ ചൊല്ലാനാവുന്നുണ്ടോ? എന്തുകൊണ്ടാണ് താള വ്യത്യാസം അനുഭവപ്പെടുന്നത്?

 

ഉത്തരം :

മൂന്നു കവിതകളും ഒരേ താളത്തിൽ ചൊല്ലാൻ കഴിയില്ല. കാരണം മൂന്ന് കവിതകളിലും അക്ഷരങ്ങളുടെ എണ്ണത്തിന് വ്യത്യാസമുണ്ട്.

നിശ്ചിതമായ അക്ഷരങ്ങളിൽ എഴുതപ്പെടുമ്പോഴേ ഒരേ താളം ഉണ്ടാവുകയുള്ളു. അക്ഷരവ്യവസ്ഥയിലുള്ള മാറ്റം താളത്തേയും ബാധിക്കും.

 

ചോദ്യം 9.

"കഷ്ടകാലമഖിലം കഴിഞ്ഞു ഹാ!"

ഹാ! എന്ന ശബ്ദത്തിന്റെ അർത്ഥഭംഗി കുറിക്കുക?

 

ഉത്തരം :

ദീർഘകാലത്തെ കാത്തിരിപ്പിനുശേഷം പ്രിയനെ കണ്ടതിലുള്ള ആഹ്ലാദവും ധന്യതയുമെല്ലാം "ഹാ!' ശബ്ദത്തിൽ വെളിപ്പെടുന്നു.

 

ചോദ്യം 10.

 "കഷ്ടകാലമഖിലം കഴിഞ്ഞു ഹാ!

ദിഷ്ടമീ വടിവിയന്നു വന്നപോൽ

ദൃഷ്ടനായിഹ ഭവാൻ! ഭവാനു -

ണ്ടിഷ്ടയാം "നളിനി ഞാൻ മഹാമതേ!

 

"കണ്ടുടൻ സ്വയമറിത്തിടാത്തതോർ

ത്തിണ്ടൽ വേണ്ട സഖി! കേണിടേണ്ട കേൾ,

പണ്ടു നിന്നെയൊരിളം കുരുന്നതായ്

കണ്ടു ഞാൻ, സപദി വല്ലിയായി നീ.

 

ശബ്ദഭംഗി കണ്ടെത്തിയെഴുതുക

 

ഉത്തരം:

രണ്ടു ശ്ലോകങ്ങളിലും എല്ലാ വരികളിലെയും രണ്ടാമത്തെ അക്ഷരം ഒരുപോലെ ആവർത്തിക്കുന്നു. ആദ്യത്തേതിൽ ഷ്ട യും, രണ്ടാമത്തേതിൽ 'ണ്ട' യും. ദ്വിതീയാക്ഷരപ്രാസം എന്ന് പറയുന്ന ശബ്ദാലങ്കാരമാണിത്. "ണ്ട" എന്ന വ്യഞ്ജനാക്ഷരങ്ങൾ ആവർത്തിക്കുന്ന അനുപാസവും ഉണ്ട്.

 

നാലു മാർക്കിനുള്ള ചോദ്യോത്തരങ്ങൾ

ചോദ്യം 11.

"ഭവാനു പണ്ടിഷ്ടയാം "നളിനി ഞാൻ' - നളിനി തന്നെ ഇങ്ങനെ പരിചയപ്പെടു ത്തിയതിന് കാരണമെന്താവാം?

ഉത്തരം :

കുമാരനാശാന്റെ നളിനി എന്ന ഖണ്ഡകാവ്യത്തിലെ ഒരു ഭാഗമാണ് പ്രിയദർശനം എന്ന പാഠം. കാവ്യത്തിൽ കഥാനായികയായ നളിനി വർഷങ്ങൾക്കുശേഷം ഹിമാലയത്തിൽ വെച്ച് കഥാനായകനായ ദിവാകരനെ കണ്ടുമുട്ടുന്നതാണ് പാഠഭാഗത്തെ കഥാസന്ദർഭം.

വർഷങ്ങൾക്ക് ശേഷമാണ് നളിനി ദിവാകരനെ കണ്ടുമുട്ടിയതും സ്വയം പരിചയപ്പെടുത്താൻ തുടങ്ങുന്നതും. തന്നെ വേഗത്തിൽ തിരിച്ചറിയുവാൻ വേണ്ടിയാണ് നളിനി ഇപ്രകാരം പറയുന്നത്. പണ്ട് നമ്മൾ പ്രണയത്തിലായിരുന്നുവെന്നും എന്നാൽ സന്ന്യാസിയായപ്പോൾ ദിവാകരന് നല്ല മാറ്റങ്ങൾ വന്നു, പൂർവ്വാശ്രമകാര്യങ്ങൾ മറന്നു പോയിട്ടുണ്ടോ എന്ന സംശയവും ഇങ്ങനെ പറയാൻ നളിനിയെ പ്രേരിപ്പിച്ചിരിക്കാം.

 

ചോദ്യം 12.

"ധീരനായ യതി നോക്കി തന്വിതൻ

ഭൂരിബാഷ്പപരിപാടലം മുഖം,

പൂരിതാഭയൊടുഷസ്സിൽ മഞ്ഞുതൻ

ധാരയാർന്ന പനിനീർസുമോപമം."

- ദിവാകരനെയും നളിനിയേയും സൂചിപ്പിക്കാൻ കാവ്യഭാഗത്തുപയോഗിച്ച പദങ്ങൾ ഏതെല്ലാം ? പ്രഭാതത്തിലെ സൂര്യസാന്നിധ്യം കൊണ്ട് പനിനീർപ്പൂ വികസിക്കുന്നതുപോലെ എന്ന പ്രയോഗം സന്ദർഭത്തിനു മിഴിവേകു ന്നതെങ്ങനെ ?- വരിക ളിലെ ചമൽക്കാരഭംഗി കണ്ടെത്തി വിവരിക്കുക.

ഉത്തരം :

കുമാരനാശാന്റെ നളിനി എന്ന ഖണ്ഡകാവ്യത്തിലെ ഒരു ഭാഗമാണ് പ്രിയദർശനം എന്ന പാഠം. കാവ്യത്തിൽ കഥാനായികയായ നളിനി വർഷങ്ങൾക്കുശേഷം ഹിമാലയത്തിൽ വെച്ച് കഥാനായകനായ ദിവാകരനെ കണ്ടുമുട്ടുന്നതാണ് പാഠഭാഗത്തെ കഥാസന്ദർഭം.

ചിരകാലമായി ദിവാകരനെയും കാത്തിരുന്ന നളിനി ദിവാകരനെ കണ്ടപ്പോൾ തന്റെ ജീവിതം തന്നെ ചാരിതാർത്ഥമായി എന്ന് അറിയിക്കുന്നു. തുടർന്ന് യാതൊന്നും പറയാനാവാതെ വീർപ്പടക്കി ഗദകണ്ഠവു മായി നിൽക്കുന്ന നളിനിയെ ദിവാകരൻ സാകൂതം നോക്കുന്നതാണ് സന്ദർഭം. ദിവാകരനെ ഉഷസ്സായും നളിനിയെ പനിനീർസുമമായും സൂചിപ്പിക്കുന്നു.

വളരെ നാളുകൾക്കുശേഷം ദിവാകരനെ കണ്ടെത്തിയതിലുള്ള സന്തോഷം കണ്ണീർക്കണങ്ങളായി നളിനിയുടെ ചുവന്നു തുടുത്ത മുഖത്ത് പ്രത്യക്ഷപ്പെടുന്നു. ഇങ്ങനെ ചുവന്ന് തുടുത്ത മുഖവുമായിട്ടാണ് നളിനി പൊൻവെളിച്ചം തൂകുന്ന പ്രഭാതസൂര്യനെപ്പോലുള്ള ദിവാകരന്റെ മുന്നിൽ നിൽക്കുന്നത്. അതിമനോഹരവും ചമൽക്കാരഭംഗി നിറഞ്ഞതുമാണ് സാദൃശ്യകല്പന. പൂർണ ശോഭയോടെ ജ്വലിച്ചു നിൽക്കുന്ന ദിവാകരന്റെ മുന്നിൽ വിടരാൻ വെമ്പുന്ന  ചുവന്ന പനിനീർപ്പൂ. അത്യന്തം ഹൃദയഹാരിയാണ് സാദൃശ്യ കല്പന.

 

ചോദ്യം 13.

"പോയതൊക്കെയഥവാ നമുക്കയേ

 പ്രായവും സപദി മാറി കാര്യവും-"

ദിവാകരൻ ഇങ്ങനെ പറയുന്നതിന്റെ പൊരുൾ  കണ്ടെത്തുക.

ഉത്തരം :

കുമാരനാശാന്റെ നളിനി എന്ന ഖണ്ഡകാവ്യത്തിലെ ഒരു ഭാഗമാണ് പ്രിയദർശനം എന്ന പാഠം. കാവ്യത്തിൽ കഥാനായികയായ നളിനി വർഷങ്ങൾക്കുശേഷം ഹിമാലയത്തിൽ വെച്ച് കഥാനായകനായ ദിവാകരനെ കണ്ടുമുട്ടുന്നതാണ് പാഠഭാഗത്തെ കഥാസന്ദർഭം.

'ഓർമ്മകളുടെ ഓളങ്ങളിൽ പൊന്തിവരുന്ന അരുതാത്ത ചിന്തകളെ നളിനിയുടെ മനസ്സിൽ നിന്ന് നുള്ളിക്കളയുവാനുള്ള ശ്രമമാണ് ദിവാകരൻ നടത്തുന്നത്. നളിനിയുടെ രൂപവും, ശബ്ദവും ദൂരെയുള്ള വീടും എല്ലാം ദിവാകരന്റെ മനസ്സിലും എത്തുന്നുണ്ട്. എന്നാൽ അതെല്ലാം കൗമാരചാപല്യങ്ങളായിരുന്നു എന്ന് ദിവാകരൻ സൂചിപ്പിക്കുകയാണ്.

കാലം മാറി കുടുതൽ പക്വത കൈവന്ന തനിക്ക് പഴയ വികാരങ്ങളില്ല. തികച്ചും സന്ന്യാസിയാണ്. ഈശ്വരസാക്ഷാൽക്കാരം മാത്രമാണ് ലക്ഷ്യം. ഇതൊക്കെ പ്രണയപരവശയായ നളിനിയെ ഓർമ്മപ്പെടുത്തുകയാണ് ദിവാകരൻ.

 

ചോദ്യം 14.

"കഷ്ടകാലമഖിലം കഴിഞ്ഞു ഹാ!

 ദിഷ്ടമീ വടിവിയന്നു വന്നപോൽ

ദൃഷ്ടനായിഹ ഭവാൻ! ഭവാനുപ-

ണ്ടിഷ്ടയാം "നളിനി" ഞാൻ മഹാമതേ!

 

"കണ്ടുടൻ സ്വയമറിത്തിടാത്തതോർ"

ത്തിണ്ടൽ വേണ്ട സഖി! കേണിടേണ്ട കേൾ,

പണ്ടു നിന്നെയൊരിളം കുരുന്നതായ്

കണ്ടു ഞാൻ, സപദി വല്ലിയായി നീ"

 

-വരികളിലെ കാവ്യപരമായ സവിശേഷതകൾ കണ്ടെത്തിയെഴുതുക

 

ഉത്തരം :

കുമാരനാശാന്റെ നളിനി എന്ന ഖണ്ഡകാവ്യത്തിലെ ഒരു ഭാഗമാണ് പ്രിയദർശനം എന്ന പാഠം. കാവ്യത്തിൽ കഥാനായികയായ നളിനി വർഷങ്ങൾക്കുശേഷം ഹിമാലയത്തിൽ വെച്ച് കഥാനായകനായ ദിവാകരനെ കണ്ടുമുട്ടുന്നതാണ് പാഠഭാഗത്തെ കഥാസന്ദർഭം.

 ദിവാകരദർശനത്തെ ഭാഗ്യം ഉടലെടുത്തു വന്നപോലെ എന്നാണ് നളിനി ഉപമിക്കുന്നത്. തന്റെ ജീവിതത്തിലെ "ഭാഗ്യദർശനമാണ് ദിവാ കരൻ. മറ്റ് എന്തെല്ലാം പദമെടുത്ത് അലങ്കരിച്ച് പറഞ്ഞാലും കിട്ടാത്ത ഹൃദയശോഭ കിട്ടുന്ന അതിമനോഹരമായ ഒരു സാമ്യകല്പനയാണിത്. അതൊടൊപ്പം താങ്കൾക്ക് പണ്ട് ഇഷ്ടപ്പെട്ട "നളിനി'യാണ് താനെന്നും അവൾ സൂചിപ്പിക്കുന്നു. ഇപ്പോൾ ദിവാകരനിൽ ഉള്ള വികാരമെന്തെന്ന് തനിക്കറിഞ്ഞുകൂടെന്നും തനിക്ക് പണ്ടത്തെ ദിവാകരനെ മാത്രമാണ് അറിയുകയുള്ളൂ എന്നും വിശ്വാസത്തിന്മേലാണ് താനിവിടെ എത്തിയതെന്നും ആണ് കല്പനയിലൂടെ നളിനി സൂചിപ്പിക്കുന്നത്.

അതേ സമയം ദിവാകരൻ തരത്തിലുള്ള നളിനിയെ താൻ തിരിച്ചറിയാതെ പോയത് മനഃപൂർവ്വമല്ലെന്നും അതിന്ന് കാരണം നളിനി അന്നൊരു "ഇളം കുരുന്ന് ആയിരുന്നു എന്നും ദിവാകരൻ മറുപടിയും പറയുന്നു. നളിനി വിചാരിക്കുന്നതിലപ്പുറത്ത് പൂർവ്വാശ്രമ ജീവിതം മറന്നുപോയ ഒരു സന്ന്യാസിയാണ് താനെന്നുമാണ് ദിവാകരൻ സൂചിപ്പിക്കുന്നത്.

അതീവസുന്ദരമായ കാവ്യ കല്പനകൾക്ക് ഭംഗി കൂട്ടുന്ന താളഭംഗിയും ഭാഗത്തിന്റെ സവിശേഷതകളാണ്.

രണ്ടു ശ്ലോകങ്ങളിലും എല്ലാ വരികളിലെയും രണ്ടാമത്തെ അക്ഷരം ഒരുപോലെ ആവർത്തിക്കുന്നു. ആദ്യത്തേതിൽഷ്ടയും, രണ്ടാമത്തേതിൽണ്ട' യും. ദ്വിതീയാക്ഷരപ്രാസം എന്ന് പറയുന്ന ശബ്ദാലങ്കാരമാണിത്. ശബ്ദഭംഗിയും താളഭംഗിയുമാണ് കവിതയെ ഹൃദ്യമാക്കുന്നത്. "ണ്ടഎന്ന വ്യഞ്ജനാക്ഷരങ്ങൾ ആവർത്തിക്കുന്ന അനുപ്രാസവും ഉണ്ട്.

 

ചോദ്യം 15.

 

പ്രാണനാടുമൊരുനാൾ ഭവൽപദം

കാണുവാൻ ചിരമഹോ കൊതിച്ചു ഞാൻ

കേണുവാണിവിടെയേകുമർത്ഥിയാം

പ്രാണിതൻ പ്രിയമൊരിക്കലീശ്വരൻ.

 

നളിനി മരണത്തിനു മുമ്പുള്ള ആശയായി പറയുന്നതെന്തെല്ലാം ?

വ്യക്ത്യാധിഷ്ഠിത സ്നേഹത്തിന്റെ ദോഷങ്ങൾ എന്തൊക്കെയാവാം?

 

ഉത്തരം :

കുമാരനാശാന്റെ നളിനി എന്ന ഖണ്ഡകാവ്യത്തിലെ ഒരു ഭാഗമാണ് പ്രിയദർശനം എന്ന പാഠം. കാവ്യത്തിൽ കഥാനായികയായ നളിനി വർഷങ്ങൾക്കുശേഷം ഹിമാലയത്തിൽ വെച്ച് കഥാനായകനായ ദിവാകരനെ കണ്ടുമുട്ടുന്നതാണ് പാഠഭാഗത്തെ കഥാസന്ദർഭം.

ജീവൻ പോകുന്നതിനു മുമ്പ് ഒരിക്കലെങ്കിലും ദിവാകർനെ കാണുവാൻ സാധിക്കണമെന്നായിരുന്നുനളിനിയുടെ ആഗ്രഹം. അതിനുവേണ്ടി മാത്രമാണ് ഞാൻ ഹിമാലയസാനുക്കളിൽ വന്ന് താമസിക്കുന്നത് എന്ന് നളിനി സൂചിപ്പിക്കുന്നു. വ്യക്ത്യാധിഷ്ഠിത സ്നേഹത്തിന്റെ ഏറ്റവും വലിയ ദോഷം അത് എത്രയും സ്വാർത്ഥത നിറഞ്ഞതാണ് എന്നതാണ്. അതുപോലെ ഏത് സാഹസിക പ്രവൃത്തികൾക്കും മുൻപിൻ വിചാരമില്ലാതെ ഇറങ്ങിത്തിരിക്കും. മാത്രമല്ല പ്രണയ സാക്ഷാൽക്കാരത്തിന് വേണ്ടി ജീവിതം തന്നെ ഇല്ലാതാക്കുകയും ചെയ്തേക്കാം. നളിനിയുടെ ജീവിതം തന്നെ നല്ല ഉദാഹരണമാണ്.

 

ചോദ്യം 16.

"പിന്നെയൊന്നൊരുപകാരമേതിനോ

യെന്നെയോർത്തു സഖീ, ഏതതോതുക

അന്യജീവനുതകി സ്വജീവിതം

ധന്യമാക്കുമമലേ വിവേകികൾ"

 

ദിവാകരന്റേയും നളിനിയുടേയും സ്നേഹസങ്കൽപ്പങ്ങളിലെ വ്യത്യാസമെന്ത്?

 

ഉത്തരം :

കുമാരനാശാന്റെ നളിനി എന്ന ഖണ്ഡകാവ്യത്തിലെ ഒരു ഭാഗമാണ് പ്രിയദർശനം എന്ന പാഠം. കാവ്യത്തിൽ കഥാനായികയായ നളിനി വർഷങ്ങൾക്കുശേഷം ഹിമാലയത്തിൽ വെച്ച് കഥാനായകനായ ദിവാകരനെ കണ്ടുമുട്ടുന്നതാണ് പാഠഭാഗത്തെ കഥാസന്ദർഭം.

സ്നേഹസങ്കൽപ്പങ്ങളുടെ കാര്യത്തിൽ നളിനിയും ദിവാകരനും രണ്ട് ധ്രുവങ്ങളിലാണ്. നളിനി വ്യക്ത്യാധിഷ്ഠിതമായ  സ്നേഹത്തിലാവുമ്പോൾ ദിവാകരൻ പ്രാപഞ്ചിക സ്നേഹത്തിന്റെ വക്താവായി നിൽക്കുന്നു.  നളിനിയെ സംബന്ധിച്ച് തന്റെ ശരീരവും ആത്മാവും എല്ലാം തന്റെ നാഥന് സമർപ്പിക്കുവാനുള്ളതാണ്. എന്നാൽ ദിവാകരന് സർവ്വചരാചരങ്ങളും ഒരു പോലെയാണ്. സ്വന്തം ജീവിതം എല്ലാവർക്കുമായി. സമർപ്പിക്കുവാനുള്ളതാകുന്നു.

 

ചോദ്യം 17.

കണ്ടുടൻ സ്വയമറിത്തിടാത്തതോർ

ത്തിണ്ടൽ വേണ്ട സഖി! കേണിടേണ്ട കേൾ,

പണ്ടു നിന്നെയൊരിളം കുരുന്നായ്

കണ്ടു ഞാൻ സപദി വല്ലിയായി നീ

 

വരികളിലെ കാവ്യപരമായ സവിശേഷതകൾ കണ്ടെത്തി എഴുതുക

 

ഉത്തരം :

കുമാരനാശാന്റെ നളിനി എന്ന ഖണ്ഡകാവ്യത്തിലെ ഒരു ഭാഗമാണ് പ്രിയദർശനം എന്ന പാഠം. കാവ്യത്തിൽ കഥാനായികയായ നളിനി വർഷങ്ങൾക്കുശേഷം ഹിമാലയത്തിൽ വെച്ച് കഥാനായകനായ ദിവാകരനെ കണ്ടുമുട്ടുന്നതാണ് പാഠഭാഗത്തെ കഥാസന്ദർഭം.

തന്റെ മുന്നിലെത്തിയ നളിനിയെ ദിവാകരൻ തിരിച്ചറിയുന്നു. കണ്ട ഉടൻ തന്നെ തിരിച്ചറിയാതെ പോയതിന്റെ കാരണം ദിവാകരൻ നളിനിയോട് വിശദീകരിക്കുന്ന സന്ദർഭമാണിത്. കണ്ടയുടനെ തിരിച്ചറിയാത്തതിൽ ദു:ഖിക്കുകയും കരയുകയും വേണ്ട. പണ്ട് നീയൊരു ഇളം കുരുന്നായിരുന്നു. ഇന്ന് നീയൊരു വല്ലിയായി മാറിയിട്ടുണ്ട്. വളരെ ആലങ്കാരികമായ മറുപടിയാണിത്. സ്ത്രീയുടെ വളർച്ചയിൽ ഉണ്ടാകുന്ന അതിശയകരമായ മാറ്റത്തെയാണ് ദിവാകരൻ സൂചിപ്പിക്കുന്നത്. ഇളംകുരുന്നു ചെടി വളരെ പെട്ടെന്ന് വല്ലിയായി മാറും. പിന്നെ തിരിച്ചറിയുക പ്രയാസമായിരിക്കും. സ്ത്രീ സഹജമായ വളർച്ചയുടെ ഒരു പ്രത്യേകതയാണത്. പുരുഷന്മാരുടെ ബാല്യവും യൗവ്വനവും തമ്മിൽ ഇത്തരത്തിൽ ഒരു വ്യത്യാസമില്ല.

 

ചോദ്യം18.

അന്യജീവനുതകി സ്വജീവിതം

ധന്യമാക്കുമമലേ വിവേകികൾ

(കുമാരനാശാൻ)

 

അവനവനാത്മസുഖത്തിനാചരിക്കുന്നവ

യപരന്ന് സുഖത്തിനായ് വരേണം -

(ശ്രീനാരായണഗുരു)

 

-തന്നിരിക്കുന്ന വരികളിലെ ജീവിതദർശനം താരതമ്യം ചെയ്ത് കുറിപ്പ് തയ്യാറാക്കുക

 

ഉത്തരം :

കുമാരനാശാന്റെ നളിനി എന്ന ഖണ്ഡകാവ്യത്തിലെ ഒരു ഭാഗമാണ് പ്രിയദർശനം എന്ന പാഠം. കാവ്യത്തിൽ കഥാനായികയായ നളിനി വർഷങ്ങൾക്കുശേഷം ഹിമാലയത്തിൽ വെച്ച് കഥാനായകനായ ദിവാകരനെ കണ്ടുമുട്ടുന്നതാണ് പാഠഭാഗത്തെ കഥാസന്ദർഭം.

നളിനി എന്ന കാവ്യത്തിലെ നായകനായ ദിവാകരന്റെ വാക്കുകളാണ് ആദ്യത്തേത്.

വിവേകികൾ സ്വന്തം ജീവിതം മറ്റു ജീവനുകൾക്കു കൂടി ഉപകാരപ്രദമാകുന്ന രീതിയിൽ ഉപയോഗിക്കും എന്ന് ദിവാകരൻ പറയുന്നു.

 

ഇതേ ആശയം തന്നെയാണ് ശ്രീനാരായണ ഗുരുവിന്റെ വാക്കുകളിലും കാണുന്നത്. സ്വന്തം സുഖത്തിനു വേണ്ടി നാം ചെയ്യുന്ന കാര്യങ്ങൾ മറ്റു വ്യക്തികൾക്കു കൂടി സുഖം പകരണം എന്നാണ് ഗുരുവിന്റെ ഉപദേശം. അന്യരോടുള്ള സ്നേഹവും പരിഗണനയും ആയിരിക്കണം നമ്മുടെ ഓരോ പ്രവൃത്തികളിലും തെളിയേണ്ടത് എന്ന ജീവിതവീക്ഷണമാണ് രണ്ടുപേരും വെച്ചു പുലർത്തുന്നത്.

 

ചോദ്യം 19.

"പ്രാണനോടുമൊരുനാൾ ഭവൽപദം

കാണുവാൻ ചിരമഹോ കൊതിച്ചു ഞാൻ"

"ധന്യയായ് സപദി കാൺകമൂലമ-

ങ്ങെന്നെയോർക്കികിലുമോർത്തിടായ്കിലും"

  (നളിനി-കുമാരനാശാൻ)

 

സ്നേഹഗായകനായ ആശാനെയാണോ വരികളിൽ കാണാനാവുന്നത്? - വരികൾ വിലയിരുത്തി കുറിപ്പ് തയാറാക്കുക.

 

ഉത്തരം :

 

കുമാരനാശാന്റെ നളിനി എന്ന ഖണ്ഡകാവ്യത്തിലെ ഒരു ഭാഗമാണ് പ്രിയദർശനം എന്ന പാഠം. കാവ്യത്തിൽ കഥാനായികയായ നളിനി വർഷങ്ങൾക്കുശേഷം ഹിമാലയത്തിൽ വെച്ച് കഥാനായകനായ ദിവാകരനെ കണ്ടുമുട്ടുന്നതാണ് പാഠഭാഗത്തെ കഥാസന്ദർഭം.

"സ്നേഹഗായകൻ' എന്നാണ് ആശാൻ അറിയപ്പെടുന്നത്. വിശേഷണത്തിന് ഉതകുന്ന തരത്തിലുള്ള സവിശേഷകൃതികളാണ് ആശാന്റെ ഓരോ രചനകളും. മാംസനിബദ്ധമല്ലാത്ത പ്രണയത്തിന്റെ ചിത്രങ്ങളാണ് ഓരോ കൃതിയും നമുക്ക് തരുന്നത്. "നളിനി' എന്ന കാവ്യവും മറിച്ചല്ല. "നളിനി' അല്ലെങ്കിൽ "ഒരു സ്നേഹം' എന്നാണ് ആശാൻ കൃതിക്ക് പേർ നൽകിയിട്ടുള്ളത്. മരിച്ചുപോകും മുമ്പ് തന്റെ കാമുകനായ ദിവാകരനെ ഒന്നു കാണണമെന്നാണ് നളിനിയുടെ ജീവിതാഭിലാഷം

അത് സാധിച്ചു കഴിഞ്ഞ നളിനി ദിവാകരനെ കണ്ടതിൽ ധന്യയായെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു. അദ്ദേഹം തന്നെ തിരിച്ചറിഞ്ഞോ ഇല്ലയോ എന്നതൊന്നും നളിനിക്ക് പ്രശ്നമല്ല. തീവ്രമായ പ്രണയത്തിന് സാഫല്യം ഉണ്ടാവണമെന്നേ ആശാൻ ആഗ്രഹിക്കുന്നുള്ളൂ. പ്രണയം എന്ന വികാരം ആശാൻ ആസ്വാദകരെ അനുഭവിപ്പിക്കുകയാണ്  ചെയ്യുന്നത്. അതുകൊണ്ട് തന്നെ "സ്നേഹഗായകൻ" . വിശേഷണം ആശാന് ഉചിതം തന്നെ.

 

ചോദ്യം 20.

ഏവമോതിയിടരാർന്നു കണ്ണുനീർ

തുവിനാൾ മൊഴി കുഴങ്ങി നിന്നവൾ

ഭാവശാലികൾ പിരിഞ്ഞുകൂടിയാ

ലീവിധം വികലമാം സുഖോദയം.

 

- മുകളിൽ തന്നിരിക്കുന്ന വരികളിലെ കാവ്യപരമായ പ്രത്യേകതകൾ കണ്ടെത്തി എഴുതുക

 

ഉത്തരം :

കുമാരനാശാന്റെ നളിനി എന്ന ഖണ്ഡകാവ്യത്തിലെ ഒരു ഭാഗമാണ് പ്രിയദർശനം എന്ന പാഠം. കാവ്യത്തിൽ കഥാനായികയായ നളിനി വർഷങ്ങൾക്കുശേഷം ഹിമാലയത്തിൽ വെച്ച് കഥാനായകനായ ദിവാകരനെ കണ്ടുമുട്ടുന്നതാണ് പാഠഭാഗത്തെ കഥാസന്ദർഭം.

 

മനോഹരമായ ശബ്ദഭംഗിയും അർത്ഥഭംഗിയും വരികൾക്കുണ്ട്. ഓരോ വരിയിലെയും രണ്ടാമത്തെ അക്ഷരങ്ങൾ ആവർത്തിച്ചിരിക്കുന്നതിനാൽ ദ്വിതീയാക്ഷരപ്രാസം ഉണ്ട് എന്നു പറയാം. ദിവാകരന്റെ സാന്നിധ്യത്തിൽ നളിനിയ്ക്കുണ്ടായ വികാരവൈവശ്യം സാധാരണമാണെന്ന് കാണിക്കാൻ, ദീർഘകാലം പിരിഞ്ഞിരിക്കുന്ന ഭാവശാലികൾ വീണ്ടും കണ്ടുമുട്ടുമ്പോൾ ഈവിധം വികലമാണ് കൂടിച്ചേരൽ എന്ന ലോകതത്ത്വം കൊണ്ട് ന്യായീകരിക്കുന്നു.

 

ചോദ്യം 21.

 

പ്രിയദർശനം എന്ന ശീർഷകത്തിന്റെ ഔചിത്യം കുറിക്കുക?

 

ഉത്തരം :

കുമാരനാശാന്റെ നളിനി എന്ന ഖണ്ഡകാവ്യത്തിലെ ഒരു ഭാഗമാണ് പ്രിയദർശനം എന്ന പാഠം. കാവ്യത്തിൽ കഥാനായികയായ നളിനി വർഷങ്ങൾക്കുശേഷം ഹിമാലയത്തിൽ വെച്ച് കഥാനായകനായ ദിവാകരനെ കണ്ടുമുട്ടുന്നതാണ് പാഠഭാഗത്തെ കഥാസന്ദർഭം.

കളികൂട്ടുകാരായിരുന്ന നളിനി ദിവാകരന്മാർ വർഷങ്ങൾക്കു ശേഷം കണ്ടുമുട്ടുന്നതാണ് പാഠസന്ദർഭം. ഒരുമിച്ച് പാഠശാലയിൽ പോയവർ, സ്നേഹം പങ്കുവെച്ച് വളർന്നവർ, നളിനി ദിവാകരന്മാരുടെ സ്നേഹ ബന്ധം പാഠസന്ദർഭത്തിൽ നിന്നു വ്യക്തം. വർഷങ്ങൾക്കു ശേഷം നളിനി തന്റെ പ്രിയനെ കണ്ടുമുട്ടിയതിനാൽ പ്രിയദർശനം എന്ന ശീർഷം ഉചിതമായെന്നു പറയാം.

 

ആറു മാർക്കിനുള്ള ചോദ്യോത്തരങ്ങൾ

ചോദ്യം 22.

"അന്യജീവനുതകിസ്വജീവിതം

ധന്യമാക്കുമമലേ വിവേകികൾ - (കുമാരനാശാൻ)

 അവനവനാത്മസുഖത്തിനാചരിക്കുന്നവ

യപരന്നു സുഖത്തിനായി വരേണം."

(-ശ്രീനാരായണഗുരു )

 

-നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രകൃതി - ദുരന്തത്തെയാണ് കേരളം അതിജീവിച്ചത്. ഇവിടെ രക്ഷകരായത് നമ്മുടെ സ്വന്തം സൈന്യമെന്ന് പ്രകീർത്തിക്കപ്പെട്ട മത്സ്യത്തൊഴിലാളികളും വിവിധസേനാ വിഭാഗങ്ങളും യുവാക്കളും നാട്ടുകാരുമാണ്. മഹത്തായ രക്ഷാപ്രവർത്തന ദൗത്യത്തെയും മുകളിൽ നൽകിയ വരികളിലെ സന്ദേശത്തെയും ഉൾപ്പെടുത്തി "കേരളം ലോകത്തിനു മാതൃക' എന്ന വിഷയത്തിൽ പ്രഭാഷണം തയ്യാറാക്കുക.

ഉത്തരം :

"കേരളം ലോകത്തിനു മാതൃക"

മാന്യസദസ്സിനു. നമസ്കാരം,

വളരെ വേദനാജനകമായ ഒരു സാഹചര്യത്തിലൂടെയാണ് നാം കടന്നുപോയത്. കടന്നുപോയി എന്നത് ഒരു സാങ്കേതിക പ്രയോഗം മാത്രമാണ്. ഇപ്പോഴും നാം അതിന്റെ ദുരന്തഫലം ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഞാൻ പറഞ്ഞുവരുന്നത് നിങ്ങൾക്ക് മനസ്സിലായിക്കാണും.

നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ പ്രളയത്തിൽ നിന്നാണ് നാം കരകയറി ക്കൊണ്ടിരിക്കുന്നത്. പൊതുവെ കടൽ നിരപ്പിൽ നിന്ന് താഴ്ന്ന സ്ഥലമാണ് കേരളം. അതോടൊപ്പം തന്നെ നിർത്താതെ പെയ്ത മഴയും കൂടിയായപ്പോൾ കേരളം അക്ഷരാർത്ഥത്തിൽ മറ്റൊരു സാഗരമായി മാറി. അല്പാല്പം ഉയർന്ന് നിൽക്കുന്ന സ്ഥലങ്ങളൊഴികെ കേരളമാകെ വെള്ളത്തിനടിയിലായി.

വീടുകളിലും കടകളിലും. വ്യവസായ ശാലകളിലും സ്കൂളുകളിലും ആശുപത്രികളിലും ഒക്കെ വെള്ളം കയറി.

പതിനായിരങ്ങൾക്ക് വീടും നാടും വിട്ട് ഓടേണ്ടി വന്നു, സുരക്ഷാ കേന്ദ്രങ്ങൾ മാത്രം അവർക്ക് ശരണമായി.

ജാതി മത ഭേദമന്യേ എല്ലാവരും എല്ലാം സഹിച്ചു. അഭയ കേന്ദ്രത്തിൽ ഒത്തുകൂടി.

പള്ളികളും അമ്പലങ്ങളും ചർച്ചുകളും പരസ്പരം തുറന്നിട്ട് ആളുകൾക്ക് അഭയം നൽകി. പരസ്പര സഹായത്തിന്റെയും, അനുകമ്പയുടേയും സഹകരണത്തിന്റേയും അത്ഭുതപ്പെടുത്തുന്ന കാഴ്ചകളാണ് പിന്നീട് നമുക്കിവിടെ കാണാൻ കഴിഞ്ഞത്. നമ്മുടെ രക്ഷക്കായി ഊണും ഉറക്കവും ഉപേക്ഷിച്ചു നാട്ടുകാരും മത്സ്യത്തൊഴിലാളികളും പോലീസുകാരും, നാവികരും, പട്ടാളക്കാരും കൈ മെയ് മറന്ന് സന്നദ്ധ പ്രവർത്തനത്തിന് തയ്യാറായി,

പത്രങ്ങളിലും ടിവിയിലും ഇതിന്റെയൊക്കെ വാർത്തകളും ചിത്രീകരണങ്ങളും നിങ്ങൾ കണ്ടിരിക്കും, കേട്ടിരിക്കും. മനുഷ്യ സ്നേഹത്തിന്റെ മഹനീയ മാതൃകകളായിരുന്നു എല്ലാം.

സ്വന്തം ജീവൻ അവഗണിച്ച് നാവികർ ആഴങ്ങളിൽ മുങ്ങി ശവങ്ങൾ പുറ ത്തെടുത്തു. ഒറ്റപ്പെട്ട് ദ്വീപ് പോലെ കിടന്നിരുന്ന സ്ഥലങ്ങളിലുള്ളവരെ രക്ഷപ്പെടുത്താൻ മത്സ്യത്തൊഴിലാളികൾ അവരുടെ ജീവിതസമ്പാദ്യമായ ബോട്ടുകളുമായി പാഞ്ഞെത്തി. സുരക്ഷിതരായ വീട്ടുകാർ അവരുടെ വീടുകൾ അഗതികൾക്കായി തുറന്ന് കൊടുത്തു.  അശരണരെ രക്ഷിക്കാൻ നാട്ടുകാർ ശ്രമിച്ചു. സ്വയം തോളിലേറ്റി അവരെ ആശുപത്രികളിലെത്തിച്ചു. കിടക്കാൻ ഇടവും, ധരിക്കാൻ പുതുവസ്ത്രങ്ങളും നൽകി.

കുമാരനാശാന്റെയും ശ്രീനാരായണ ഗുരുവിന്റെയും പ്രിയസൂക്തങ്ങളാണ് എനിയ്ക്കപ്പോൾ ഓർമ്മ വന്നത്.

ഒരു പക്ഷെ അവർ ഇത്തരം സ്നേഹമയികളായ നമ്മുടെ നാട്ടുകാരെ മുൻകൂട്ടി കണ്ടുകൊണ്ടാണോ പ്രസ്തുത വരികൾ എഴുതിയത് എന്ന് പോലും ഞാൻ സംശയിക്കുന്നു. -

മറ്റു ജീവിതങ്ങൾക്ക് വേണ്ടി സ്വജീവിതം സമർപ്പിക്കുന്നവരാണ് വിവേകികൾ എന്ന് ആശാൻ പറയുന്നു. സ്വന്തം സുഖത്തിനായി ആചരിക്കുന്നവ മറ്റാളുകൾക്ക് കൂടി സുഖം നൽകുന്നതായിരിക്കണമെന്ന് ശ്രീനാരായണഗുരു പറയുന്നു.

ഒരുപക്ഷെ പ്രളയ കാലത്താണ് വളരെ സ്പഷ്ടമായി സൂക്തങ്ങളുടെ അർത്ഥം എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത് എന്ന് പറഞ്ഞാൽ

തെറ്റില്ല. ഓരോ മത്സ്യത്തൊഴിലാളിയിലും ഓരോ നാവികസേനക്കാരിലും ഓരോ മുങ്ങൽ തൊഴിലാളിയിലും ഒക്കെയുള്ള ദൈവസാന്നിധ്യം എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞു. അത്രയ്ക്കും ആത്മാർത്ഥതയോടെയുള്ള രക്ഷാപ്രവർത്തനങ്ങളാണ് നമ്മുടെ നാട്ടുകാർ അവിടെ കാഴ്ചവെച്ചത്.

നമ്മുടെ കേരളക്കാർക്ക് മാത്രമല്ല, ഭാരതത്തിന് മാത്രമല്ല, ലോകത്തിനാകമാനം മാതൃകയായി നാം മാറുകയായിരുന്നു. ലോകത്തിന് മുന്നിൽ നമുക്ക് എന്നും തലയുയർത്തി നിൽക്കാൻ കഴിയും.

ഇനിയൊരു പ്രകൃതി ദുരന്തമുണ്ടാകുമ്പോൾ ലോകം ഓർമ്മിക്കുക നമ്മുടെ രക്ഷാപ്രവർത്തനങ്ങ ളായിരിക്കും. അതവർക്ക് പുതിയ പ്രചോദനവും ഉത്തേജനവും നൽകിക്കൊണ്ടേയിരിക്കും.

ഇത്രനേരം എന്റെ വാക്കുകൾ ശ്രവിച്ചതിന് നിങ്ങൾക്ക് നന്ദി, നമസ്കാരം.

 

കവി പരിചയം - കുമാരനാശാൻ

മലയാളകവിതാ സാഹിത്യത്തിൽ ആധുനിക കവിത്രയത്തിലെ മഹാകവി. ആശയഗംഭീരൻ, സ്നേഹഗായകൻ എന്നൊക്കെ ഇദ്ദേഹം വിശേഷിക്കപ്പെടുന്നു. ചിറയിൻകീഴിലെ കായിക്കര ഗ്രാമത്തിൽ 1873- ജനനം. 1907- പ്രസിദ്ധീകരിച്ച വീണപൂവ് എന്ന കാവ്യത്തോടെയാണ് മലയാള കവിതയിൽ ഒരു പുതുയുഗം ആരംഭിക്കുന്നത്. നളിനി, ലീല, പ്രരോദനം, ചിന്താവിഷ്ടയായ സീത, ദുരവസ്ഥ, ചണ്ഡാലഭിക്ഷുകി, കരുണ തുടങ്ങിയവയാണ് പ്രധാനകൃതികൾ. 1924- അന്തരിച്ചു.

 

No comments:

Post a Comment

കേരളപാഠാവലി

 യൂണിറ്റ് 1 പാഠം 1        ലക്ഷ്മണസാന്ത്വനം പാഠം 2        ഋതുയോഗം പാഠം 3        പാവങ്ങള്‍ യൂണിറ്റ് 2 പാഠം 1        വിശ്വരൂപം പാഠം 2        പ...