ഋതുയോഗം


 


പാഠം 2 - ഋതുയോഗം

(മലയാള ശാകുന്തളം - ആർ രാജരാജവർമ്മ)

 (കാളിദാസ ശാകുന്തളം കഥാസംഗ്രഹം)

 

മഹാഭാരതത്തിലെ ശാകുന്തളോപാഖ്യാനത്തെ അവലംബിച്ച് മഹാകവി കാളിദാസൻ രചിച്ച ഒരു നാടകമാണ് അഭിജ്ഞാനശാകുന്തളം. കാളിദാസന്റെ കാവ്യഭാവന ഏറ്റവും അധികം പൂത്തുലഞ്ഞു നിലക്കുന്ന ഒരു കൃതി.

 ഹസ്തിനപുരിയിലെ രാജാവായ ദുഷ്യന്തൻ വേട്ടയാടാനായി കാട്ടിൽ സഞ്ചരിക്കുമ്പോൾ കണ്വമഹർഷിയുടെ ആശ്രമത്തിലെത്തുന്നു. മഹർഷിയുടെ വളർത്തുമകളായ ശകുന്തളയെ കണ്ടു. അപ്സരസ്സായ മേനകയുടെ മകളാണ് ശകുന്തള എന്ന് മനസ്സിലാക്കിയ രാജാവ് അവളുമായി പ്രണയത്തിലാവുകയും ഗാന്ധർവ്വ വിധിപ്രകാരം വിവാഹം കഴിക്കുകയും ചെയ്യുന്നു.

കുറച്ചു ദിവസം അവിടെ തങ്ങിയ ദുഷ്യന്തൻ തന്റെ മുദ്ര കുത്തിയ മോതിരം അവൾക്ക് കൊടുക്കുകയും കൊട്ടാരത്തിലേക്ക് കൂട്ടിക്കൊണ്ടുവരുവാൻ ചതുരംഗപ്പടയെ അയയ്ക്കാമെന്നും പറഞ്ഞ് തിരിച്ചുപോയി. മഹർഷി എന്തുവിചാരിക്കുമെന്ന ആശങ്കയും അയാൾക്കുണ്ടായിരുന്നു.

ദിവസങ്ങൾ പലതും കഴിഞ്ഞു. ഇതിനിടെ ശകുന്തള ഗർഭിണിയാവുന്നു. ഒരു ദിവസം ആശ്രമത്തിലെ പൂന്തോപ്പിൽ ശകുന്തള മനോരഥത്തിൽ ഇരിക്കുമ്പോൾ ദുർവാസാവ് എന്ന ക്ഷിപ്രകോപി അവിടെ വരുന്നു. മനോരഥത്തിലിരിക്കുന്ന ശകുന്തള പക്ഷെ മുനിയെ സൽക്കരിക്കാൻ മറന്നുപോയി.

ഇതിൽ ക്ഷുഭിതനായ മുനി നീ ആരെയാണോ വിചാരിച്ചുകൊണ്ടിരിക്കുന്നത് അവൻ നിന്നെ മറന്നുപോകട്ടെ എന്ന് ശപിച്ചു. തോഴിമാർ ഓടിച്ചെന്ന് മുനിയിൽ നിന്ന് ശാപമോക്ഷം വാങ്ങി. അടയാളം വല്ലതും ഉണ്ടെങ്കിൽ തിരിച്ചറിയുമെന്ന് ശാപമോക്ഷം കൊടുത്തു. എന്നാൽ മുനി വന്നതും ശാപം കിട്ടിയതും ശാപമോക്ഷം കിട്ടിയതുമൊന്നും തോഴിമാർ ശകുന്തളയോട് പറഞ്ഞില്ല. അവളോടുള്ള സ്നേഹക്കൂടുതൽ കൊണ്ടാണിത്.

വിധി വൈപരീത്യമെന്ന് പറയട്ടെ ശകുന്തളയെ ദുഷ്യന്തൻ മറന്നുപോയി. തിരിച്ചെത്തിയ കണ്വൻ ഗർഭിണിയായ ശകുന്തളയെ പിതൃവാത്സല്യത്തോടെ ദുഷ്യന്തന്റെ കൊട്ടാരത്തിലേക്ക് അയയ്ക്കുന്നു. പോകും വഴി വെള്ളം കുടിക്കാനായി കൈ ആറ്റിൽ താഴ്ത്തിയപ്പോൾ മോതിരം ഊർന്നുപോയി. ശകുന്തള അതറിഞ്ഞില്ല.

ശകുന്തള ദുഷ്യന്തന്റെ മുമ്പിൽ എത്തിപ്പെട്ടെങ്കിലും ദുഷ്യന്തന് ശകുന്തളയെ തിരിച്ചറിയാൻ കഴിഞ്ഞില്ല. അപമാന ഭാരത്താൽശകുന്തള അവിടെ നിന്ന് തിരിഞ്ഞോടി കാശ്യപമുനിയുടെ ആശ്രമത്തിൽ അഭയം തേടി.

കാലം കുറെ കഴിഞ്ഞു. നഷ്ടപ്പെട്ടുപോയ മുദ്രമോതിരം മത്സ്യം പിടിക്കുന്നവരിൽ നിന്നും ദുഷ്യന്തന് തിരിച്ചു കിട്ടി. അപ്പോഴാണ് അയാൾക്ക് ശകുന്തളയെ ഓർമ്മവന്നത്. ദുഷ്യന്തൻ ദു:ഖപരവശനായി ശകുന്തളയെ തിരഞ്ഞു നടക്കുന്നു. ഒരു ദിവസം ഇന്ദ്രന്റെ സാരഥിയായ മാതലി വന്ന് അദ്ദേഹത്തെ ശത്രുനിഗ്രഹത്തിന്ന് വേണ്ടി സ്വർഗലോകത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു.

ശത്രുനിഗ്രഹം കഴിഞ്ഞ് മടങ്ങും വഴി ഹേമകൂടത്തിൽ വെച്ച് ചക്രവർത്തിയുടെ ലക്ഷണമുള്ള ഒരു ബാലനെ കാണുന്നു. താപസിമാരിൽ നിന്ന് ദുഷ്യന്തൻ കാര്യങ്ങളെല്ലാം മനസ്സിലാക്കുന്നു. സമയത്ത് ശകുന്തള പുറത്ത് വരികയും രണ്ടുപേരും തമ്മിൽ തിരിച്ചറിയുകയും ചെയ്യുന്നു. ദുഷ്യന്തനും, ശകുന്തളയും സർവദമനനുമായി മഹർഷിയെ കാണുവാൻ പോകുന്നതോടെ നാടകം അവസാനിക്കുന്നു.

 

പാഠഭാഗത്തിന്റെ ആശയം

ഇന്ദ്രനെ യുദ്ധത്തിൽ സഹായിക്കാനായി പോയി തിരിച്ചു വരുന്ന വഴി കാശ്യപാശ്രമത്തിൽ വെച്ച് ദുഷ്യന്തൻ, "ചാപല്യമരുത്, ജാതിസ്വഭാവം കാണിക്കരുത് " എന്നിങ്ങനെയുള്ള ശബ്ദം കേട്ട് തിരിഞ്ഞു നോക്കുന്നു. ഒരു ബാലനെ കാണുന്നു. അവൻ മുലകുടിച്ചുകൊണ്ടിരിക്കുന്ന സിംഹക്കുട്ടിയുടെ കഴുത്തിലെ രോമങ്ങൾ പിടിച്ചുവലിച്ച് രസിക്കുകയാണ്. വാ പിളർന്ന് അതിന്റെ പല്ലെണ്ണുവാനും ശ്രമിക്കുന്നു.

ധീരനായ ബാലനെ കണ്ടതോടെ ദുഷ്യന്തനിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത വികാരവായ്പുകൾ ഉണ്ടാകുന്നു. ആളിപ്പടരുവാനായി വിറകും കാത്തുകിടക്കുന്ന തീപ്പൊരിയാണ് അവനെന്നും ഏതോ തേജസ്വിക്ക് പിറന്നവനാണെന്നും രാജാവ് ഊഹിച്ചു. മറ്റൊരു കളിവസ്തു തരാമെന്ന് താപസിമാർ പറഞ്ഞപ്പോൾ അവൻ കൈകൾ നീട്ടി. നീട്ടിയ കൈകളിൽ രാജാവ് ചക്രവർത്തി ലക്ഷണം കാണുന്നു.

കളിക്കോപ്പിനായി നീട്ടിയ കൈ തുടുത്തിരിക്കുന്നു. അതിലെ വിരലുകൾ വിളക്കി ചേർത്ത് തിരിച്ചറിയാനാകാത്തവിധം ഇടതൂർന്ന് വളർന്നിരിക്കുന്നു. അത് കണ്ടാൽ പ്രഭാതത്തിൽ ഇതളുകൾ ഏതെന്നറിയാത്തവിധം ചുവന്ന് തുടുത്ത് വിരിഞ്ഞുനിൽക്കുന്ന ചെന്താമര പോലെ തോന്നും. താപസിമാർ പലവട്ടം ശ്രമിച്ചിട്ടും ബാലൻ അനുസരിക്കുന്നില്ല. പൂപോലുള്ള പല്ലുകൾ കാട്ടി, കാരണമില്ലാതെ ചിരിച്ചും അവ്യക്തമായി എന്തൊക്കെയോ പറഞ്ഞും കൊണ്ട് അവൻ എല്ലാവരുടെയും മടിയിൽ കയറി രസിക്കുന്നു. അവന്റെ ശരീരത്തിലുള്ള ചെളി അവരുടെ ദേഹത്തിലേക്കും പകരുന്നത് കാണുന്ന ദുഷ്യന്തൻ ജനങ്ങളെല്ലാം എത്ര ഭാഗ്യവാന്മാർ എന്ന് വിഷാദിക്കുന്നു. -- താപസിമാർ വികൃതിയായ ബാലനെ അനുസരിപ്പിക്കാൻ ദുഷ്യന്തനോടപേക്ഷിച്ചു. ബാലനെ ചേർത്തുപിടിച്ച് ദുഷ്യന്തൻ പറഞ്ഞു:

ചന്ദനമരത്തെ പാമ്പിന്റെ കുഞ്ഞ് ദുഷിപ്പിക്കുന്നതുപോലെ ആശ്രമവിരുദ്ധമായ പ്രവൃത്തികൾ ചെയ്തുകൊണ്ട് വിശുദ്ധരായ മഹർഷി പാരമ്പര്യത്തെ ദുഷിപ്പിക്കരുത്. താപസിമാർ അവൻ മഹർഷി പുത്രനല്ലെന്ന് രാജാവിനെ തിരുത്തി. അത് അവനെ കണ്ടാൽ അറിയാമെന്നും ആശ്രമപരിസരത്തായത് കൊണ്ട് സംശയിച്ചതാണെന്നും രാജാവ് പറഞ്ഞു.

ഇവന്റെ ഗോത്രമേതെന്ന് തനിക്കറിഞ്ഞുകൂട. എന്നിട്ടും അവനെ സ്പർശിക്കുമ്പോൾ തനിക്കിത്രയും ആനന്ദമുണ്ടാകുന്നു. അപ്പോൾ ഇവനെ ആലിംഗനം ചെയ്യുന്ന ഒരു പിതാവിന് എത്ര മാത്രം നിർവൃതി കിട്ടുന്നുണ്ടായിരിക്കും.

രണ്ടുപേരുടേയും മുഖച്ഛായ താപസിമാരുടെ ശ്രദ്ധയിൽപ്പെടുന്നു. അവൻപുരുവംശത്തിൽ പിറന്നവനാണെന്ന് കൂടി താപസിമാർ പറഞ്ഞതോടെ വെറുതെയല്ല രണ്ടുപേർക്കും ഒരേ മുഖച്ഛായ എന്ന് രാജാവ് ചിന്തിച്ചു.

മുൻകാലങ്ങളിൽ പോയ ഏതെങ്കിലും പൂർവികന്റെ കുഞ്ഞായിരിക്കാം ബാലൻ എന്ന് ദുഷ്യന്തൻ വിചാരിച്ചു.

ബാലൻ അപ്സരസംഭവനാണെന്നും മാതാവ് അവനെ കാശ്യപാശ്രമത്തിൽ പ്രസവിച്ചതാണെന്നും താപസിമാർ പറഞ്ഞതോടെ ദുഷ്യന്തന്റെ സംശയങ്ങൾക്ക് ആക്കം കൂടി. ദുഷ്യന്തൻ അവളെ ഉപേക്ഷിച്ച രാജർഷിയുടെ പേര് ചോദിക്കുന്നു. ധർമ്മപത്നിയെ ഉപേക്ഷിച്ച രാജാവിന്റെ പേര് പറയാൻ കൂടി മടിയുണ്ട് എന്ന് താപസിമാർ പറഞ്ഞു.

ഇതിനിടെ മയിലുമായി വന്ന ഒന്നാം താപസി "ശകുന്തലാസ്യം' കണ്ടോ എന്ന് ചോദിച്ചപ്പോൾ ബാലൻ "എവിടെ എന്റെ അമ്മ" എന്ന് പറഞ്ഞതോടെ കുട്ടിയുടെ അമ്മയുടെ പേര് ശകുന്തള എന്ന് തന്നെയായിരിക്കുമോ എന്ന സംശയം ദുഷ്യന്തനിൽ ബലപ്പെട്ടു.

വീണ്ടും ഉണ്ടാകുന്ന സംഭവങ്ങളെല്ലാം സംശയത്തിന്ന് ആക്കം കൂട്ടുന്നു. കുട്ടിയുടെ കയ്യിൽ നിന്ന് വീണ അപരാജിതയന്ത്രം ദുഷ്യന്തൻ എടുക്കുന്നുവെങ്കിലും താപസിമാർ സംശയിച്ച പോലെ ദുഷ്യന്തന് ഒന്നും സംഭവിച്ചില്ല. കുട്ടിയുടെ അച്ഛനോ അമ്മയോ, താപസിയോ അല്ലാതെ അത് ആരെടുത്താലും ഉടൻ തന്നെ അത് സർപ്പമായി കടിക്കും എന്നായിരുന്നു താപസി പറഞ്ഞത്. താപസി പറഞ്ഞപോലെ ഒന്നും സംഭവിച്ചു കാണാത്തതിനാൽ ദുഷ്യന്തന്റെ സംശയമെല്ലാം മാറി. നമുക്കൊരുമിച്ച് അമ്മയുടെ അടുത്ത് പോകാം എന്നായി ദുഷ്യന്തൻ അപ്പോൾ "താനല്ല എന്റെ അച്ഛൻ ദുഷ്യന്തനാണ്" എന്ന് ബാലൻ പറയുന്നു.

സമയത്താണ് ശകുന്തള കാര്യമറിയാതെ രംഗത്ത് വരുന്നത്. അവളെക്കണ്ട് രാജാവ് ചിന്തിച്ചു: മലിന വസ്ത്രധാരിയും, വ്രതാനുഷ്ഠാനത്തിൽ ക്ഷീണിതയും, തലമുടി ഒന്നായി മെടഞ്ഞിട്ടിരിക്കുന്നവളും ആയ ശകുന്തള ദുഷ്ടനായ തന്റെ വരവും കാത്ത് വിയോഗദീക്ഷയോടെ കാത്തിരിക്കുകയാവാം.

ശകുന്തളയ്ക്ക് ദുഷ്യന്തനെ കണ്ട് മനസ്സിലാവുന്നില്ല. എങ്കിലും തന്റെ ആര്യപുത്രനെന്ന സംശയം ബലപ്പെടുന്നു. പക്ഷെ രാജാവ് ശകുന്തളയെ തിരിച്ചറിഞ്ഞു. രാജാവ് ഇപ്രകാരം ശകുന്തളയോട് പറഞ്ഞു. ഗ്രഹണം കഴിഞ്ഞു ചന്ദ്രൻ രോഹിണിയോട് ചേരുന്നപോലെ, മോഹാന്ധകാരത്തിൽ നിന്ന് മുക്തനായ എന്റെ മുന്നിൽ നീയെത്തിയിരിക്കുന്നു.  ശകുന്തള തൊണ്ടയിടറിക്കൊണ്ട് ആര്യപുത്രന് വിജയമാശംസിച്ചു. ഇടയ്ക്ക് വെച്ച് നിർത്തുന്നു. അത് കണ്ട് രാജാവ് പറഞ്ഞു: നിന്റെ ജയാശംസകൾ ഗദ്ഗദത്താൽ പുറത്ത് വരാതെ പോകുന്നു. എങ്കിലും താംബൂലത്തിന്റെ ചുവപ്പില്ലാത്ത നിന്റെ അധരശോഭ എനിക്ക് കാണാൻ കഴിഞ്ഞല്ലോ.

ദുഷ്യന്തൻ ശകുന്തളയുടെ കാൽക്കൽ വീണു പറഞ്ഞു. താൻ തള്ളിക്കളഞ്ഞു എന്ന പരിഭവം മനസ്സിൽ വയ്ക്കരുത്. അന്ന് എന്റെ മനസ്സ് എന്തോ മാലിന്യത്താൽ മന്ദിച്ചിരുന്നു. ബുദ്ധിമാന്ദ്യം സംഭവിച്ചവർ മംഗളകാര്യങ്ങൾ വരുമ്പോഴും രീതിയിലൊക്കെയായിരിക്കും പെരുമാറുക. കണ്ണുകാണാത്തവന്റെ തലയിൽ വീഴുന്ന പൂമാല പോലും അവൻ പാമ്പാണെന്ന് കരുതി തട്ടിക്കളയുമല്ലോ. ദുഷ്യന്ത രാജാവിന് പിന്നീട് തന്നെ ഓർമ്മവന്നതെങ്ങനെയാണെന്ന ചോദ്യത്തിന് രാജാവ് മറുപടി പറയുന്നു. അന്ന് എന്റെ ബുദ്ധിഭ്രമം മൂലം നിന്റെ കണ്ണുനീർ വകവച്ചില്ല. ഇന്ന് ഞാനെന്റെ കൈകൾ കൊണ്ട് ഞാനാ കണ്ണീർ തുടച്ചു പശ്ചാത്താപം ചെയ്യട്ടെ. രാജാവ് കണ്ണീർ തുടയ്ക്കുമ്പോൾ ശകുന്തള മുദ്രമോതിരം കാണുന്നു. വസന്താഗമത്തിൽ വള്ളി പൂചൂടുന്നത് പോലെ, ശകുന്തള തന്നോട് ചേർന്നതിന്റെ അടയാളമായി മോതിരം ശകുന്തളയോട് ധരിക്കാൻ രാജാവ് ആവശ്യപ്പെട്ടെങ്കിലും മോതിരത്തിൽ തനിക്ക് വിശ്വാസമില്ലെന്നും അത് ദുഷ്യന്തൻ തന്നെ ധരിച്ചാൽ മതിയെന്നും ശകുന്തള പറയുന്നു.

സമയത്താണ് മാരീചനും ദക്ഷപുത്രിയായ അദിതിയും കടന്ന് വരുന്നത്. തുടർന്ന് ദുഷ്യന്തനും ശകുന്തളയും പുത്രനും കൂടി കാശ്യപന്റെ അനുഗ്രഹം വാങ്ങാൻ പോകുന്നു. ദുഷ്യന്തനെ കാശ്യപൻ ഭാര്യ അദിതിക്ക് പരിചയപ്പെടുത്തി ഇപ്രകാരം പറയുന്നു:

അല്ലയോ, പത്നി ദാക്ഷായണി, നിന്റെ പുത്രനായ ഇന്ദ്രനെ യുദ്ധത്തിൽ സഹായിക്കാനായി പോയി ജയിച്ചു വരുന്ന ദുഷ്യന്തനാണ് ഇദ്ദേഹം. ഇദ്ദേഹത്തിന്റെ കുലവില്ലിന്റെ സാമർത്ഥ്യം ഒന്നുകൊണ്ടു തന്നെ ഇന്ദ്രൻ വിജയിച്ചു.

ദുഷ്യന്തനും ശകുന്തളയും പുത്രനും മാരീച ദാക്ഷായണിമാരുടെ പാദങ്ങളിൽ നമസ്കരിക്കുന്നു. മാരീചൻ അവരെ അനുഗ്രഹിക്കുന്നു. -- ഇന്ദ്രതുല്യനായ ഭർത്താവും, ഇന്ദ്രന്റെ മകൻ ജയന്തന് തുല്യനായ മകനും...ഇതിനപ്പുറം എന്ത് ആശിസ് പറയാനാണ്. ഇന്ദ്രപതി ശചീദേവിയെ പോലെ നീയും ആകട്ടെ. നീ ഭർത്താവിനാൽ ആദരിക്കപ്പെടട്ടെയെന്നും പുത്രൻ ദീർഘായുസ്സുള്ളവനായി മാതൃവംശത്തേയും പിതൃവംശത്തേയും സന്തോഷിപ്പിക്കട്ടെ എന്ന് അദിതിയും ശകുന്തളയെ അനുഗ്രഹിക്കുന്നു.

 

ഒരു മാർക്കിന് ഉത്തരമെഴുതേണ്ട മാതൃകാ ചോദ്യവും ഉത്തരവും

ചോദ്യം 1

അഭിജ്ഞാനം എന്ന വാക്കിന്റെ അർത്ഥമെന്ത്?

ഉത്തരം:

അടയാളം

 

രണ്ടു മാർക്കിന് ഉത്തരമെഴുതേണ്ട മാതൃകാ ചോദ്യവും ഉത്തരവും

 ചോദ്യം - 2

 സർവ്വദമനൻ എന്ന വാക്കിന്റെ പൊരുളെന്ത്?

 എല്ലാത്തിനേയും അടക്കി നിർത്തുന്നവൻ എന്നാണ്.

 

നാലു മാർക്കിന് ഉത്തരമെഴുതേണ്ട ചോദ്യോത്തത്തരങ്ങൾ

ചോദ്യം 3

ശകുന്തളോപാഖ്യാനം എന്ന കഥയ്ക്ക് അഭിജ്ഞാന ശാകുന്തളം എന്ന് പേർ നൽകിയതിന്റെ യുക്തി പരിശോധിക്കുക.

ഉത്തരം :

കാളിദാസന്റെ അഭിജ്ഞാനശാകുന്തളം നാടകത്തിന്റെ മലയാള പരിഭാഷയാണ് ആർ രാജരാജവർമ്മയുടെ മലയാളശാകുന്തളം എന്ന കൃതി. മലയാളശാകുന്തളത്തിലെ അവസാനഭാഗമാണ് ഋതുയോഗം എന്ന പാഠം.

മഹാഭാരതത്തിലെ ശകുന്തളോപാഖ്യാനം എന്ന കഥയാണ് കാളിദാസൻ നാടകത്തിന് ഇതിവൃത്തമായി സ്വീകരിച്ചത്.

എന്നാൽ വെറും എല്ലും തോലുമായുള്ള പ്രസ്തുത ഇതിവൃത്തത്തെ ഒരു നാടകത്തിന് വേണ്ടുന്ന രീതിയിൽ കാളിദാസൻ രക്തവും മാംസവും നൽകി വികസിപ്പിച്ചു. അതാണ് അഭിജ്ഞാനശാകുന്തളം.

നിർജീവമായ ഒരു ഇതിവൃത്തത്തെ ആസ്വാദ്യകരമായ ഒരു നാടകമാക്കി മാറ്റുമ്പോൾ അതിനുവേണ്ട മാറ്റങ്ങളും കാളിദാസൻ ചെയ്യുകയുണ്ടായി. മഹാഭാരത്തിൽ ദുഷ്യന്തൻ ശകുന്തളയെ മറക്കുന്നതിന്ന് പ്രത്യേക കാരണങ്ങളൊന്നുമില്ല.

എന്നാൽ ദുഷ്യന്തൻ ദുർവ്വാസാവ് എന്ന ഒരു ക്ഷിപ്രകോപിയായ സന്യാസിയെ കൊണ്ടുവരികയും ശാപകഥ കൂട്ടിച്ചേർക്കുകയും ചെയ്തു. അടയാളം വല്ലതും ഉണ്ടെങ്കിൽ ദുഷ്യന്തൻ തിരിച്ചറിഞ്ഞുകൊള്ളും എന്നാണ് ശാപമോക്ഷമായി പറഞ്ഞത്. ദുഷ്യന്തൻ തെളിവ് ചോദിച്ചപ്പോൾ മോതിരം കാണിച്ചു കൊടുക്കാൻ കഴിഞ്ഞില്ല. മോതിരം തിരിച്ചു കിട്ടിയപ്പോൾ ദുഷ്യന്തന് ശകുന്തളയെ ഓർമ്മവരികയും ചെയ്തു.

അതുകൊണ്ട് നാടകത്തിന്റെ മർമ്മകേന്ദ്രം മോതിരം എന്ന അടയാളം തന്നെ. അതിനാ ഈ നാടകത്തിന് അഭിജ്ഞാനശാകുന്തളം എന്ന പേർ ഏറ്റവും ഉചിതമായിട്ടുണ്ട്.

 

ചോദ്യം 4.

ദുഷ്യന്തനും ശകുന്തളയും കണ്ടുമുട്ടുകയും തിരിച്ചറിയുകയും ചെയ്യുന്ന രംഗം സ്വന്തം വാക്കുകളിൽ വിവരിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക.

ഉത്തരം :

കാളിദാസന്റെ അഭിജ്ഞാനശാകുന്തളം നാടകത്തിന്റെ മലയാള പരിഭാഷയാണ് ആർ രാജരാജ വർമ്മയുടെ മലയാളശാകുന്തളം എന്ന കൃതി. മലയാളശാകുന്തളത്തിലെ അവസാനഭാഗമാണ് ഋതുയോഗം എന്ന പാഠം.

വളരെ ഹൃദയസ്പർശിയായ വിധത്തിലാണ് കാളിദാസൻ ശകുന്തളയുടേയും ദുഷ്യന്തന്റേയും കൂടിച്ചേരൽ ചിത്രീകരിക്കുന്നത്. അതീവ നാടകീയ സൗന്ദര്യം മുഹൂർത്തത്തിനുണ്ട്. വളരെ യാദൃച്ഛികമായി രണ്ടുപേരും പിരിഞ്ഞത് പോലെത്തന്നെയാണ് വളരെ യാദൃച്ഛികമായി രണ്ടു പേരും കണ്ടുമുട്ടുന്നതും.

ദേവലോകത്ത് അസുരന്മാരെ യുദ്ധം ചെയ്ത് മാതലിയുമൊത്ത് തിരിച്ചുവരുമ്പോഴാണ് ദുഷ്യന്തൻ യദൃശ്ചയാ കാശ്യപാശ്രമത്തിൽ വെച്ച് ശകുന്തളയെ കണ്ടുമുട്ടുന്നത്. ആശ്രമപരിസരത്ത് മുലകുടിച്ചു കൊണ്ടിരിക്കുന്ന സിംഹ ക്കുട്ടിയുടെ വായിലെ പല്ലെണ്ണുവാൻ ശ്രമിക്കുന്ന അതീവ ധൈര്യശാലിയായ ഒരു ബാലനെ ദുഷ്യന്തൻ കാണുന്നു.

ഒറ്റനോട്ടത്തിൽ തന്നെ ഒരു ക്ഷത്രിയകുമാരനു മാത്രമേ ഇത്തരം ശൗര്യം ഉണ്ടാവുകയുള്ളു എന്ന് ദുഷ്യന്തൻ തീരുമാനിച്ചു. അവൻ തന്റെ മകൻ തന്നെയോ എന്ന ചിന്ത അയാളുടെ മനസ്സിൽ പതുക്കെ ഉണർന്നുവരാൻ തുടങ്ങി.

താപസിമാരുടെ സ്നേഹമസൃണമായ ശകാരത്തിനൊന്നും അവൻ വഴങ്ങുന്നില്ല. മയിലിനെ കൊടുത്തുകൊണ്ട് ശകുന്തലാവണ്യം നോക്കൂ എന്ന താപസി പറഞ്ഞപ്പോൾ എന്റെ അമ്മ അവിടില്ല എന്ന് ബാലൻ പറഞ്ഞതും ദുഷ്യന്തനിൽ ആകാംക്ഷ വളർത്തി.

സമയത്താണ് അഴിച്ചിട്ട മുടികളുമായി ശകുന്തള അവരുടെ മുമ്പിലേക്കെത്തിയത്. ഒറ്റനോട്ടത്തിൽ തന്നെ ശകുന്തളയെ ദുഷ്യന്തൻ തിരിച്ചറിയുന്നു.

പശ്ചാത്താപം കൊണ്ട് ക്ഷീണിച്ച് വിധം മാറിയ ദുഷ്യന്തനെ കണ്ട് ശകുന്തളയ്ക്ക് സംശയമുണർന്നു. തന്റെ ആര്യപുത്രനെപ്പോലിരിക്കുന്നല്ലോ എന്ന് സംശയിച്ചു നിൽക്കുന്ന ശകുന്തളയുടെ അടുത്തേക്ക് ചെന്ന് രാജാവ് തന്റെ തെറ്റുകുറ്റങ്ങൾ ഏറ്റുപറഞ്ഞ് കാലിൽ നമസ്കരിക്കുന്നു.

വളരെ വികാരസാന്ദ്രവും നാടകീയതയും നിറഞ്ഞതാണ് പുന:സമാഗമം

 

ചോദ്യം 5.

"എരിയാൻ വിറകിന്നു കാത്തിടും -

പൊരിയായുള്ളാരു ഹവ്യവാഹന്

ശരിയായി നിനച്ചിടുന്നു ഞാൻ

പെരിയോർക്കുള്ളാരു വീരബാലനെ"

- വരികളുടെ ചമത്ക്കാര ഭംഗിയെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക.

 

ഉത്തരം :

കാളിദാസന്റെ അഭിജ്ഞാനശാകുന്തളം നാടകത്തിന്റെ മലയാള പരിഭാഷയാണ് ആർ രാജരാജ വർമ്മയുടെ മലയാളശാകുന്തളം എന്ന കൃതി. മലയാളശാകുന്തളത്തിലെ അവസാനഭാഗമാണ് ഋതുയോഗം എന്ന പാഠം.

നാടകത്തിന്റെ അവസാന ഭാഗത്ത് ദുഷ്യന്തൻ തന്റെ മകനെ കണ്ടുമുട്ടുന്നു. ബാലന്റെ വീരപരാക്രമവും ക്ഷത്രിയ സ്വഭാവവും  കാണാനിടവന്ന ദുഷ്യന്തൻ അവനെപ്പറ്റി ഇപ്രകാരം ചിന്തിക്കുന്നു. ആളിപ്പടരുവാനുള്ള ആവേശത്തോടെ വിറകും കാത്തിരിക്കുന്ന തീപ്പൊരിയായ ഇവൻ ഏതോ മഹാനായ വ്യക്തിക്ക് ജനിച്ചവൻ തന്നെ.

എരിയുന്ന തീപ്പൊരിയായിട്ടാണ് ബാലനെ ദുഷ്യന്തൻ സാമ്യപ്പെടുത്തിയിരിക്കുന്നത്.

സിംഹക്കുട്ടിയുടെ സടപിടിച്ച് വലിച്ചും അതിന്റെ പല്ലെണ്ണാൻ ശ്രമിക്കുകയും ചെയ്യുന്ന വീരശാലിയായ ബാലന്റെ ഔന്നത്യവും മഹത്വവും ജന്മരഹസ്യവും എല്ലാം ഉൾക്കൊള്ളാൻ ഉപമാനത്തിന് കഴിയുന്നു. മാത്രമല്ല ഭാവിയിൽ ഇവനും വ്യക്തി പ്രഭാവമുള്ള രാജാവായി മാറുമെന്നുള്ള സൂചനയും പ്രയോഗം നൽകുന്നു.

 

ചോദ്യം 6.

" പറയുന്നത് എന്നെത്തന്നെ ഉദ്ദേശിച്ചായിരിക്കണം. കുട്ടിയുടെ അമ്മയുടെ പേര് ചോദിച്ചാലോ? ഇവന്റെ മാതാവിന്റെ പേര് ശകുന്തള എന്നാണോ? എന്നാൽ അനേകം പേർക്ക് ഒരു പേരു തന്നെ വരാറുണ്ടല്ലോ. എന്റെ മനോവിചാരം പൂർണമായി സിദ്ധിച്ചു. ഇനി എന്തിന് അഭിനന്ദിക്കാതിരിക്കുന്നു 

ദുഷ്യന്തന്റെ മനോവിചാരങ്ങളാണ് മുകളിൽ കാണുന്നത്. ഇതിൽ നിന്ന് മനസ്സിലാക്കാവുന്ന ദുഷ്യന്തന്റെ സ്വഭാവത്തെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക.

ഉത്തരം :

കാളിദാസന്റെ അഭിജ്ഞാനശാകുന്തളം നാടകത്തിന്റെ മലയാള പരിഭാഷയാണ് ആർ രാജരാജ വർമ്മയുടെ മലയാളശാകുന്തളം എന്ന കൃതി. മലയാളശാകുന്തളത്തിലെ അവസാനഭാഗമാണ് ഋതുയോഗം എന്ന പാഠം.

തികച്ചും നിഷ്കളങ്കനും, ശുദ്ധഗതിക്കാരനും അതിലേറെ സംശയാലുവുമായിട്ടാണ് ദുഷ്യന്തനെ നമുക്ക് കാണാൻ കഴിയുക. ദുഷ്യന്തൻ ക്ഷത്രിയനും വിശിഷ്യ രാജാവുമാണ്. ശകുന്തളയെ പിരിഞ്ഞ് വേർപാട് അനുഭവിക്കുന്നവനുമാണ്. കളഞ്ഞു പോയ മോതിരം കയ്യിൽ പിടിച്ച് കൊട്ടാരത്തിൽ നിന്നിറങ്ങിപ്പോയ ശകുന്തള പരിസരത്തെവിടെയെങ്കിലും ഉണ്ട് എന്ന വിചാരത്താൽ സഞ്ചരിക്കുന്നവനുമാണ്. എന്നിട്ടും അനവധി അനുകൂല സാഹചര്യങ്ങൾ അദ്ദേഹത്തിന് കാര്യഗൗരവം ഉണ്ടാക്കുന്നില്ല.

തികഞ്ഞ സംശയാലുവായി അദ്ദേഹം പ്രവർത്തിക്കുന്നു. ചക്രവർത്തി ലക്ഷണങ്ങൾ തെളിഞ്ഞു കണ്ടിട്ടും ബാലനെ തന്റെ മകനെന്ന് തീർച്ചപ്പെടുത്താൻ അദ്ദേഹത്തിന് കഴിയുന്നില്ല.

താപസിമാരോട് ആരാണ് ധർമ്മപത്രിയെ ഉപേക്ഷിച്ചുപോയ ഭർത്താവ് എന്ന് ചോദിച്ചപ്പോൾ അയാളുടെ പേര് പറയാൻ മടിയുണ്ട് എന്ന് പറഞ്ഞപ്പോഴും ദുഷ്യന്തന് അത് താനാണെന്ന് ഉറപ്പിക്കാൻ കഴിയുന്നില്ല. വീണ്ടും സംശയനിവാരണത്തിനായി കുട്ടിയുടെ അമ്മയുടെ പേര് ചോദിച്ചാലോ എന്നാണ് ദുഷ്യന്തൻ ആലോചിക്കുന്നത്. ശകുന്തലാസ്യം നോക്കൂ എന്ന് താപസി പറഞ്ഞപ്പോൾ എന്റെ അമ്മ അവിടില്ല എന്ന് ബാലൻ പറഞ്ഞതും ദുഷ്യന്തനിൽ ആകാംക്ഷ വളർത്തി.

സമയത്താണ് അഴിച്ചിട്ട മുടികളുമായി ശകുന്തള അവരുടെ മുമ്പിലേക്കെത്തിയത്. അങ്ങനെ ഒടുവിൽ ശകുന്തളയും ദുഷ്യന്തനും കണ്ടുമുട്ടുകയും കഥ ശുഭപര്യവസായിയായിത്തീരുകയും ചെയ്യുന്നു.

 

ചോദ്യം - 8

ഋതുയോഗം എന്ന തലക്കെട്ട് പാഠഭാഗത്തിന് എത്രത്തോളം അനുയോജ്യമാണ്?

ഉത്തരം

കാളിദാസന്റെ അഭിജ്ഞാനശാകുന്തളം നാടകത്തിന്റെ മലയാള പരിഭാഷയാണ് ആർ രാജരാജ വർമ്മയുടെ മലയാളശാകുന്തളം എന്ന കൃതി. മലയാളശാകുന്തളത്തിലെ അവസാനഭാഗമാണ് ഋതുയോഗം എന്ന പാഠം.

ദുഷ്യന്തന്റേയും ശകുന്തളയുടെയും കൂടിച്ചേർച്ചയാണ് "ഋതുയോഗം' എന്ന ശീർഷകം കൊണ്ട് ഉദ്ദേശിക്കുന്നത്. തീവ്രമായ അനുരാഗവും പിന്നീട് അതിശോകകരമായ വേർപാടും അവസാനം അതീവചാരുതയാർന്ന കൂടിച്ചേരലും കൊണ്ട് ആസ്വാദകഹൃദയത്ത അമ്മാനമാടുന്ന നാടകമാണ് ശാകുന്തളം.

ഒരർത്ഥത്തിൽ അതിന്റെ അവസാനം "ഋതുസംഗമം' തന്നെയാണ്. വസന്തകാല ത്തിന്റെ ആഗമനത്താൽ പൂക്കൾ വിടർന്ന് ഉല്ലസിക്കുന്ന പൂമരം പോലെ ഉല്ലസിക്കപ്പെടുന്നവളാണ് ശകുന്തള. വസന്തസംസർഗം കൊണ്ടു മാത്രമേ ചെടികൾ പൂക്കൾകൊണ്ട് കോരിത്തരിക്കുകയുള്ളൂ. അതുപോലെയാണ് ശകുന്തളയുടെ അനുഭവം.

ദുഷ്യന്തൻ തന്ന മോതിരത്തെ ഋതുയോഗത്തിന്റെ ചിഹ്നമായിട്ടാണ് വിശേഷിപ്പിക്കുന്നത്. നിലയിലും ഋതുയോഗമെന്ന നാമകരണം പാഠഭാഗത്തിന്ന് തികച്ചും അനുയോജ്യം തന്നെ.

ചോദ്യം 9.

ഒന്നാം താപസി: "സർവദമനൻ എന്നു മഹർഷിമാർ നിനക്ക് പേരിട്ടത് ശരിതന്നെ.

താപസി: ഭദ്ര, ഇവൻ മഹർഷിബാലനല്ല

രാജാവ്: അത് ഇവന്റെ ആകൃതിക്കു ചേർന്ന പ്രകൃതി കൊണ്ടു തന്നെ അറിയാം.

-ബാലന്റെ പ്രകൃതത്തെക്കുറിച്ചുള്ള സൂചനകൾ നാടകഭാഗത്തുനിന്നു കണ്ടെത്തി കുറിപ്പു തയാറാക്കുക.

 ഉത്തരം :

കാളിദാസന്റെ അഭിജ്ഞാനശാകുന്തളം നാടകത്തിന്റെ മലയാള വിവർത്തനമാണ് ആർ രാജരാജവർമ്മയുടെ മലയാളശാകുന്തളം. മലയാളശാകുന്തളത്തിലെ അവസാന ഭാഗത്തു നിന്ന് എടുത്തു ചേർത്തതാണ് ഋതുയോഗം എന്ന പാഠം.

കുസൃതി നിറഞ്ഞതും ധൈര്യശാലിയുമായ ഒരു ബാലന്റെ പ്രകൃതമാണ് നാടകഭാഗത്ത് നിന്ന് നമുക്ക് കിട്ടുന്നത്. കുട്ടികളുടെ സഹജമായ എല്ലാ സ്വഭാവവും അവൻ കാണിക്കുന്നു. താപസിമാരുടെ സ്നേഹം നിറഞ്ഞ പരിഭവം പറച്ചിലുകൾ തീർത്തും അവഗണിക്കുന്നു. അമ്മ വരുമെന്ന് പറയുമ്പോൾ പോലും അവന് യാതൊരു കൂസലുമില്ല. വളരെ

ധൈര്യശാലിയാണവൻ. മുലകുടിച്ചുകൊണ്ടിരിക്കുന്ന സിംഹക്കുട്ടിയുടെ സടപിടിച്ചു വലിക്കുക മാത്രമല്ല അതിന്റെ വാപിളർത്തി പല്ലെണ്ണുവാൻ കൂടി ശ്രമിക്കുന്നു. കുട്ടിയെ എന്നല്ല സിംഹത്തെ പോലും അവന് പേടിയില്ല. സർവദമനൻ എന്നാണവന്റെ പേരും. പേര് സൂചിപ്പിക്കുന്നപോലെ എല്ലാറ്റിനേയും അടക്കി നിർത്തുവാൻ തക്കവണ്ണം കഴിവുള്ളവനും ആണവൻ. ചക്രവർത്തി ലക്ഷണമുള്ള കൈകളാണവനുള്ളത്.

ചെന്താമര വിരിഞ്ഞുനിൽക്കുന്നത് പോലെ ചുവന്ന കൈവിരലുകൾ എല്ലാം ഒന്നിച്ചു വിളക്കി ചേർത്തപോലെ തോന്നിക്കുന്ന കൈപ്പത്തിയും ദുഷ്യന്തരാജാവിനെ അറിയില്ലെങ്കിലും അദ്ദേഹത്തോട് മര്യാദപൂർവ്വം പെരുമാറുവാനും അവനറിയാം. എന്നാൽ തനിക്കിഷ്ടമില്ലാത്തതിനെ തള്ളി പറയാനും അവന് കഴിവുണ്ട്. മകനേ തന്നോടൊരുമിച്ച് തന്നെ അമ്മയെ കാണാം എന്ന് ദുഷ്യന്തൻ പറഞ്ഞപ്പോൾ അവന്റെ അച്ഛൻ താനല്ലെന്നും  ദുഷ്യന്തനാണെന്നും അവൻ തുറന്നടിക്കുന്നു. തികഞ്ഞ ദുശ്ശാഠ്യക്കാരനുമാണ് അവൻ.

സിംഹക്കുട്ടിയെ വിട്ടാൽ മറ്റൊരു കളിവസ്തു തരാം എന്ന് പറയുമ്പോൾ അതു കിട്ടിയാലെ സിംഹക്കുട്ടിയെ വിടൂ എന്നാണ് താപസിമാരോട് പറയുന്നത്. ചുരുക്കത്തിൽ സ്നേഹവാത്സല്യങ്ങൾ പൊതിയുന്ന കുസൃതിക്കാരനായ, ചുറുചുറുക്കുള്ള, ധീരശാലിയായ, ആരും ഇഷ്ടപ്പെടുന്ന ഒരു കുട്ടിയാണ് സർവദമനൻ

ചോദ്യം. 10

വിളങ്ങുന്നു രാഗം ഭൃശമെഴുമുഷസ്സിൽദ്ദലകുലം തെളിഞ്ഞീടാതൊന്നായ് വിടരുമൊരു തണ്ടാർമലരുപോൽ."

-വരികളിൽ തെളിയുന്ന ചമൽക്കാരഭംഗി വിശകലനം ചെയ്ത് കുറിപ്പ് തയാറാക്കുക. ഇത്തരത്തിലുള്ള മറ്റുവരികൾ പാഠഭാഗത്തുനിന്നു കണ്ടെത്തുക.

ഉത്തരം :

കാളിദാസന്റെ അഭിജ്ഞാനശാകുന്തളം നാടകത്തിന്റെ മലയാള വിവർത്തനമാണ് ആർ രാജരാജവർമ്മയുടെ മലയാളശാകുന്തളം. മലയാളശാകുന്തളത്തിലെ അവസാന ഭാഗത്തു നിന്ന് എടുത്തു ചേർത്തതാണ് ഋതുയോഗം എന്ന പാഠം.

സർവദമനന്റെ ചുവന്നുതുടുത്ത കൈപ്പത്തിയുടെ ചാരുതയാണ് കാളിദാസൻ അതിമനോഹരമായ ഉപമയിലൂടെ ആവിഷ്കരിച്ചിരിക്കുന്നത്. കളിക്കോപ്പിനായി കൈനീട്ടിയ ബാലന്റെ കൈയിലെ വിരലുകൾ വെവ്വേറെ കാണാനാവാത്ത വിധം ഒന്നായി വിളക്കിച്ചേർത്തപോലെ ചുവന്ന് തുടുത്ത് കാണപ്പെടുന്നു.

കൈകളെ ചുവന്നു തുടുത്ത പ്രഭാതത്തിൽ, ഇതളുകൾ ഏതെന്ന് തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ വിരിഞ്ഞുനിൽക്കുന്ന ചുവന്ന താമരപ്പൂവിനോടാണ് സാമ്യപ്പെടുത്തിയിരിക്കുന്നത്. ആരോഗ്യവും, അഴകും, രക്തപ്രസാദവും, ചക്രവർത്തി ലക്ഷണവുമുള്ള കൈകളെ വർണിക്കാൻ ഇതിനേക്കാൾ നല്ലൊരു സാമ്യകല്പന സാധ്യമല്ല. "ഉപമ കാളിദാസസ്യ" എന്ന പ്രയോഗത്തെ സാധൂകരിക്കാൻ സമർഥമാണ് ചമത്കാര പ്രയോഗവും.

 

ചോദ്യം 11.

നാടകം അവതരിപ്പിക്കുന്നതിന് മുന്നോടിയായി എന്തെല്ലാം തയ്യാറെടുപ്പുകളാണ് നടത്തേണ്ടത്? ചർച്ച ചെയ്യുക. -നാടകാവതരണവുമായി ബന്ധപ്പെട്ട വിവിധ മേഖലകളിൽ പരിശീലന നേടാൻ നാടക ശില്പശാല സംഘടിപ്പിക്കക.

ഉത്തരം:

പ്രായോഗികമായ ചിന്തകളാണ് നാടകാവതരണത്തിൽ ഏറ്റവും പ്രധാനം. സംഭാഷണത്തിന്റെ കലയാണ് നാടകം. നടീനടന്മാരുടെ സംഭാഷണങ്ങളിൽ കൂടി സംവദിക്കപ്പെടുന്നതാണ് അതിലെ കഥ. ചെറുതായി സംഭവിക്കുന്ന വീഴ്ചപോലും മുഴച്ചു നിൽക്കുകയും കാണികളിൽ വിരസതയുണ്ടാക്കുകയും ചെയ്യും. അത് സംഭാഷണത്തിന്റെയോ, രംഗസജ്ജീകരണത്തിന്റേയോ, അവതരണത്തിന്റേയോ, സംവിധാനത്തിന്റേയോ ഏത് തലത്തിലായാലും. ഇത്തരം കാര്യങ്ങൾ മനസ്സിൽ കണ്ടുകൊണ്ടുള്ള ഒരുക്കമാണ് നാടകവതരണത്തിൽ ശ്രദ്ധിക്കേണ്ടത്.

തയ്യാറെടുപ്പുകളുടെ സൂചനകൾ:

അനുയോജ്യമായ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുക.

1. ഉചിതമായ വേഷം.

2. സംഭാഷണങ്ങൾ ഹൃദിസ്ഥമാക്കുക.

3. കൃത്യമായ അവതരണം

4. രംഗസജ്ജീകരണം.

5. സമയനിഷ്ഠ പാലിക്കുക.

6. ആവശ്യമായ ശബ്ദവും, വെളിച്ചവും ഉറപ്പുവരുത്തണം. ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തി ഗ്രൂപ്പുകളായി തിരിഞ്ഞ് പ്രവർത്തനങ്ങൾ വീതിച്ചെടുത്ത് നല്ല രീതിയിൽ നാടകം അവതരിപ്പിക്കാം. നാടകത്തിന് വേണ്ട പരസ്യം പോസ്റ്റർ, ചുമർ പത്രിക തുടങ്ങിയവയിലൂടെ നടത്തുകയും ചെയ്യാം

 

ആറു മാർക്കിനുള്ള ചോദ്യോത്തരങ്ങൾ

ചോദ്യം 12.

കാളിദാസന്റെ ഭാവന ഏറ്റവും തെളിഞ്ഞു കാണുന്ന നാടകമാണ് ശാകുന്തളം. ശകുന്തളയും ദുഷ്യന്തനും മകനും ഒന്നു ചേരുന്ന ശാകുന്തളം ഏഴാമങ്കം നാടകീയ മുഹൂർത്തങ്ങൾ നിറഞ്ഞതാണല്ലോ. ശുഭകരമായി അന്ത്യത്തിലേക്കു കഥാഗതിയെ നാടകീയമായി വളർത്തിക്കൊണ്ടുവരുന്നതിന് കവി സ്വീകരിക്കുന്ന രചനാതന്ത്രങ്ങൾ എന്തൊക്കെ?  ഉപന്യാസം തയ്യാറാക്കുക

ഉത്തരം :

കാളിദാസന്റെ അഭിജ്ഞാനശാകുന്തളം നാടകത്തിന്റെ മലയാള വിവർത്തനമാണ് ആർ രാജരാജവർമ്മയുടെ മലയാളശാകുന്തളം. മലയാളശാകുന്തളത്തിലെ അവസാനഭാഗത്തു നിന്ന് എടുത്തു ചേർത്തതാണ് ഋതുയോഗം എന്ന പാഠം.

മഹാഭാരതത്തിലെ "ശാകുന്തളോപാഖ്യാനമാണ് അത്യന്തം നാടകീയ മുഹൂർത്തങ്ങളോടെ ഭാവനാ സമ്പന്നനായ കാളിദാസൻ "അഭിജ്ഞാനശാകുന്തളം' നാടകമായി വികസിപ്പിച്ചത്. കാളിദാസന്റെ നാടകീയ കാവ്യഭാവന അടിമുടി പൂത്തുലഞ്ഞു നിൽക്കുന്ന ഒരു കൃതി കൂടിയാണിത്.

ഒരു നാടകത്തെ ഏറ്റവും ആകർഷകമാക്കുന്നത് അതിലെ ആകസ്മിക സംഭവങ്ങളാണല്ലോ. ആസ്വാദക മനസ്സിനെ ഉദ്വേഗജനകമായി മുന്നോട്ട് കൊണ്ടുപോകുന്നതും ആകാംക്ഷാഭരിതരായി അവരെ നാടകം കഴിയുന്നതുവരെ പിടിച്ചിരുത്തുന്നതും "നാടകീയത" എന്ന രചനാതന്ത്രം തന്നെയാണ്.

ദേവാസുരയുദ്ധം കഴിഞ്ഞ് തിരിച്ചുവരുന്ന വഴി ഒട്ടും പ്രതീക്ഷിക്കാതെ വളരെ ആകസ്മികമായിട്ടാണ് ദുഷ്യന്തൻ സർവദമനൻ എന്ന കുസൃതിക്കുരുന്നിനെ കാണുന്നത്. തുടർന്നു വരുന്ന ഓരോ സംഭവങ്ങളും നാടകീയതയുടെ തുടർച്ചയും വളർച്ചയുമാണ്.

കുട്ടിയുടെ കൈയ്യിൽ രാജ ലക്ഷണങ്ങൾ കാണുന്നു. താപസിമാരുടെ സംഭാഷണങ്ങളിൽ നിന്ന് അവൻ അപ്സരസംഭവയായ ശകുന്തളയുടെ കുഞ്ഞാണെന്നും, ശകുന്തളയെ ഒരു രാജർഷി ഉപേക്ഷിച്ചതാണെന്നും ദുഷ്യന്തൻ തിരിച്ചറിയുന്നു.

താപസിമാരെ അനുസരിക്കാത്ത സർവദമനൻ ദുഷ്യന്തന് കീഴ്പ്പെടുന്നതും, "അപരാജിത യന്ത്രം എടുത്തപ്പോൾ താപസിമാർ ഭയപ്പെടുന്നതും, പിന്നീട് ദുഷ്യന്തന് യാതൊന്നും

സംഭവിക്കാത്തതും ഒക്കെ നാടകീയ ഭംഗി തന്നെയാണ് ആസ്വാദകർക്ക് നൽകുന്നത്.

ഒടുവിൽ യാതൊന്നുമറിയാതെ യാദൃച്ഛികമായി രംഗപ്രവേശം ചെയ്യുന്ന ശകുന്തളയും നാടകീയ മുഹൂർത്തത്തിന് തിളക്കം കൂട്ടുന്നു. - ചുരുക്കിപ്പറഞ്ഞാൽ നാടകത്തിന്റെ ഹൃദയമറിഞ്ഞ സാഹിത്യകാരനാണ് കാളിദാസൻ.

കൃതഹസ്തനായ എഴുത്തുകാരന്റെ അനുഗൃഹീതമായ ഒരു കൃതിയാണ് അഭിജ്ഞാനശാകുന്തളം. അതിൽ നാടകീയത മുറ്റിനിൽക്കുന്ന രംഗമേതെന്ന് ചോദിച്ചാൽ ഏഴാമങ്കം എന്ന് മറുപടിയും പറയാം.

ചോദ്യം 13.

ഭാഗ്യവും നിർഭാഗ്യവും സുഖവും ദുഃഖവും പ്രതിജനഭിന്നവിചിത മാർഗ മായ മനുഷ്യജീവിതത്തിന്റെ എല്ലാ രൂപഭേദങ്ങളും ശാകുന്തളത്തിൽ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു.

(കാളിദാസ പഠനങ്ങൾ-ഡോ.എൻ.വി. കൃഷ്ണവാരിയർ) -പാഠഭാഗവുമായി ബന്ധിപ്പിച്ച് പ്രസ്താവന വിലയിരുത്തി ഉപന്യാസം തയ്യാറാക്കുക..

ഉത്തരം :

കാളിദാസന്റെ അഭിജ്ഞാനശാകുന്തളം നാടകത്തിന്റെ മലയാള വിവർത്തനമാണ് ആർ രാജരാജവർമ്മയുടെ മലയാളശാകുന്തളം. മലയാളശാകുന്തളത്തിലെ അവസാന ഭാഗത്തു നിന്ന് എടുത്തു ചേർത്തതാണ് ഋതുയോഗം എന്ന പാഠം.

ഡോ. എൻ വി കൃഷ്ണവാര്യരുടെ പ്രസ്താവന അഭിജ്ഞാന ശാകുന്തളത്തെ സംബന്ധിച്ച് അത്യന്തം അർത്ഥവത്താണ്. മനുഷ്യജീവിതത്തിന്റെ രണ്ട് വശങ്ങളാണ് സുഖവും ദു:ഖവും. മറ്റൊരർത്ഥത്തിൽ നമുക്കതിനെ ഭാഗ്യവും നിർഭാഗ്യവും എന്നു വിളിക്കാം. ഏതെങ്കിലും ഒന്നുമാത്രമായി അത് ജീവിതത്തിൽ സംഭവിക്കുന്നേയില്ല. അതുപോലെത്തന്നെയാണ് മനുഷ്യസ്വഭാവവും. ഓരോ ആൾക്കാരിലും അത് വിഭിന്നരീതിയിലാണ്. രണ്ട് അവസ്ഥകളുടേയും സംഗമസ്ഥലമാണ് അഭിജ്ഞാനശാകുന്തളം നാടകം.

കാല്പനികമായ ഭാഷയിൽ പറഞ്ഞാൽ അതീവ സുന്ദരമായ ഒരു പ്രണയകാവ്യമാണ് അഭിജ്ഞാനശാകുന്തളം. ദുഷ്യന്തനും ശകുന്തളയും കണ്ടുമുട്ടുന്നു. അവർ പ്രണയത്തിലാവുന്നു. അവരവരുടെ മനസ്സുപറയുന്നപോലെ വിവാഹിതരാവുന്നു. വേർപിരിയുന്നു. വീണ്ടും സംഗമിക്കുന്നു. നാടകം സുഖപര്യവസായിയായി മാറുന്നു.

പക്ഷെ അതിനിടയിൽ സംഭവിക്കുന്ന അനുഭവങ്ങളാണ് എൻ.വി.കൃഷ്ണവാര്യരുടെ അഭിപ്രായത്തെ സാധൂകരിക്കുന്നത്. പ്രഥമ ദർശനത്തിൽ തന്നെ പ്രണയത്തിലായ ദമ്പതിമാർക്ക് മംഗളം സംഭവിച്ചെങ്കിലും ജീവിതം തുടരാവാതെ വേർപിരിയേണ്ടി വരുന്നു. അതുവരെ അവർ നേടിയെടുത്ത സ്വർലോകത്തിന്റെ മറുവശമാണ് പിന്നീട് ഇരുകൂട്ടരും അനുഭവിക്കുന്നത്.

ശകുന്തള പരിത്യജിക്കപ്പെടുന്നു. കാശ്യപാശ്രമത്തിൽ പ്രസവിക്കുന്നു. അച്ഛനാരെന്നറിയാതെ ഒരു കുമാരൻ വളരുന്നു. ഭർത്താവ് ജീവിച്ചിരിക്കെത്തന്നെ ഒരു വിധവയെപ്പോലെ ശകുന്തളയ്ക്ക് കഴിയേണ്ടി വരുന്നു.

ഇതേഗതി തന്നെയാണ് ദുഷ്യന്തനും സംഭവിച്ചത്. മറന്നുപോയ ശകുന്തളയെ മോതിരം കിട്ടിക്കഴിഞ്ഞ ശേഷം അദ്ദേഹത്തിന്ന് ഓർമ വരുന്നു. പിന്നീടുള്ള രാജാവിന്റെ ജീവിതം നരകതുല്യമായിരുന്നു.   എത്രയും ആഹ്ലാദകരമായിരുന്ന ജീവിതത്തിന്റെ കരുണാരഹിതമായ മറുവശമാണ് രണ്ടുപേരും ഇക്കാലയളവിൽ അനുഭവിച്ചത്. വീണ്ടും കണ്ടുമുട്ടുന്നതു വരെ അത് തുടർന്നു. പുനസ്സമാഗമനത്തിന് ശേഷമാണ് വീണ്ടും ഭാഗ്യമനുഭവിക്കാൻ അവർക്ക് സാധിക്കുന്നത്.

അതുപോലെ മറ്റൊന്നാണ് മനുഷ്യമനസ്സുകളുടെ രൂപഭേദങ്ങൾ. ദുഷ്യന്തൻ, ശകുന്തള, കണ്വൻ, താപസിമാർ, അനസൂയ, പ്രിയംവദ, സർവദമനൻ, മുനികൾ തുടങ്ങിയവർ ഒക്കെത്തന്നെ ഇതിന് ഉദാഹരണമാണ്. തികഞ്ഞ കുസൃതിയും ധീരശാലിയുമാണ് സർവ്വദമനൻ. ഭർതൃമതിയായ, അടക്കവും ഒതുക്കവുമുള്ള ഒരു സ്ത്രീയായാണ് ശകുന്തളയെ കാണുന്നത്. ദുഷ്യന്തൻ തന്നെ വേർപിരിഞ്ഞതിൽ ഒരിക്കൽ പോലും ശകുന്തള അയാളെ കുറ്റപ്പെടുത്തുന്നില്ല. എല്ലാം വിധി എന്ന് സമാധാനിക്കുന്നു.

പശ്ചാത്താപ വിവശനായ ഒരു മനുഷ്യനായാണ് ദുഷ്യന്തനെ കാണപ്പെടുന്ന ത്. ഓർക്കാപ്പുറത്ത് ചെയ്തുപോയ തെറ്റിനെക്കുറിച്ച് അയാൾക്ക് ബോധമുണ്ട്. അതിനുള്ള കടുത്ത പശ്ചാത്താപം അയാൾ മറച്ചുവെക്കുന്നുമില്ല.

ഓരോ മനുഷ്യന്റെയും സ്വഭാവത്തിലുള്ള വ്യത്യാസം പോലെ അവരുടെ ജീവിതത്തിലും ഭാഗ്യനിർഭാഗ്യങ്ങൾ സംഭവിച്ചുകൊണ്ടേയിരിക്കുന്നു. പരിശുദ്ധപ്രണയത്തിന്റെ ഭംഗിയും, ഇച്ഛാശക്തിയും, ത്യാഗശീലവും, ക്രോധത്തിന്റെ ആളിക്കത്തലും എല്ലാം നമുക്കീ നാടകത്തിൽ കാണാം.

3 comments:

  1. Txtile qstn ansr anu vendath🥲

    ReplyDelete
  2. ഋതു യോഗത്തിലെ നാടകീയ മുഹൂർത്തങ്ങൾ' എന്ന വിഷയത്തിൽ ഒരു കുറിപ്പ് തയ്യാറാക്കുക

    ReplyDelete

കേരളപാഠാവലി

 യൂണിറ്റ് 1 പാഠം 1        ലക്ഷ്മണസാന്ത്വനം പാഠം 2        ഋതുയോഗം പാഠം 3        പാവങ്ങള്‍ യൂണിറ്റ് 2 പാഠം 1        വിശ്വരൂപം പാഠം 2        പ...